ഓണം ബമ്പർ നറുക്കെടുപ്പ് നാളെ; ലഭിക്കുന്നത് സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക
ഓണം ബമ്പർ നാളെ നറുക്കെടുക്കും. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പർ അടിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. 12 കോടിയാണ് ഓണം ബമ്പർ സമ്മാന തുക.
ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ടാക്‌സും മറ്റുമെല്ലാം കിഴിച്ച് 7.56 കോടി രൂപയാണ് കൈയ്യിൽ ലഭിക്കുന്നത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക.
രണ്ടാംസമ്മാനമായി 10 പേർക്ക് അഞ്ചുകോടി രൂപയും മൂന്നാംസമ്മാനമായി 20 പേർക്ക് രണ്ടുകോടി രൂപയും ലഭിക്കും. സമാശ്വാസസമ്മാനമായി അഞ്ചുലക്ഷം രൂപ ഒമ്പതുപേർക്ക് ലഭിക്കും. കൂടാതെ ഒരുലക്ഷം രൂപയുടെ 180, അയ്യായിരം രൂപയുടെ 31500, 3000 രൂപയുടെ 31500, 2000 രൂപയുടെ 45000, 1000 രൂപയുടെ 217800 എണ്ണം സമ്മാനങ്ങളും ലഭിക്കും. മുന്നൂറുരൂപയാണ് ടിക്കറ്റ് വില.
ജൂലൈയിലാണ് ടിക്കറ്റുകൾ വിപണിയിൽ എത്തിയത്. സംസ്ഥാനതല ടിക്കറ്റ് പ്രകാശനം തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. ആദ്യവിൽപ്പന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മേയർ അജിതാ വിജയന് നൽകി നിർവഹിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here