യുവരാജിന്റെ ആറു സിക്സറുകൾക്ക് ഇന്ന് 12 വയസ്സ്; വീഡിയോ

ടി-20 ലോകകപ്പിൻ്റെ ഉദ്ഘാടന എഡിഷനിൽ ഇന്ത്യ കപ്പുയർത്തുമ്പോൾ ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടത് യുവരാജിനോടായിരുന്നു. ക്ലീൻ ഹിറ്റിംഗിൻ്റെ പാഠപുസ്തകങ്ങളായി മാറിയ എണ്ണം പറഞ്ഞ ഇന്നിംഗ്സുകളുടെ ചിറകിലേറിയാണ് ഇന്ത്യ വാൻഡറേഴ്സിൽ കപ്പുയർത്തിയത്. ടൂർണമെൻ്റിലെ ഹൈ സ്കോറർമാരുടെ പട്ടികയിൽ ഇല്ലെങ്കിലും ഇംഗ്ലണ്ടിനെതിരെയും ഓസീസിനെതിരെയും യുവി കളിച്ച ഇന്നിംഗ്സുകൾ ടി-20യിൽ ചരിത്രമായി അവശേഷിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിലെ യുവിയുടെ 70 റൺസാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ഗ്രൂപ്പ് പോരാട്ടത്തിലാണ് യുവിയിലെ അപകടകാരിയായ ബാറ്റ്സ്മാൻ അതിൻ്റെ എല്ലാ തീവ്രതയോടെയും അവതരിച്ചത്. ഡർബനിൽ നടന്ന മത്സരത്തിൽ 12 പന്തുകളിലാണ് യുവി അരസെഞ്ചുറി കുറിച്ചത്. ഇനിയും ആ റെക്കോർഡ് തകർക്കപ്പെട്ടിട്ടില്ല. മത്സരത്തിൽ ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സറിനു പറത്തിയ യുവി അങ്ങനെയൊരു റെക്കോർഡും അന്ന് സ്ഥാപിച്ചു. ആ ബ്രൂട്ടൽ ഇന്നിംഗ്സിൻ്റെ 12ആം വാർഷികമാണ് ഇന്ന്.
ഇന്ന് യുവി വിരമിച്ചു. കാനഡ ലീഗിൽ പഴയ യുവിയുടെ മിന്നലാട്ടങ്ങൾ കണ്ടു. സ്റ്റുവർട്ട് ബ്രോഡ് ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ടെസ്റ്റ് മത്സരങ്ങളിലെ എണ്ണം പറഞ്ഞ ബൗളർമാരിൽ ഒരാളായി. ബ്രോഡും കരിയറിൻ്റെ അവസാന സമയത്താണ്.
ഒരു വട്ടം കൂടി യുവിയുടെ ആ ഇന്നിംഗ്സ് കാണാം:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here