മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ (86) അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രിച്ച് കാൻഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഇന്ത്യക്ക് വേണ്ടി ഏഴ് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് മാധവ് ആപ്‌തെ കളിച്ചത്. അൻപതുകളിലായിരുന്നു ഇത്. വെസ്റ്റിൻഡീസിനെതിരെയായിരുന്നു അഞ്ച് മത്സരങ്ങളും. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 542 റൺസ് നേടി. പോർട്ട് ഓഫ് സ്‌പെയിനിൽ നേടിയ 163 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാനായിരുന്നു ആപ്‌തെ. ഒരു ടെസ്റ്റ് പരമ്പരയിൽ 400 റൺസ് നേടിയ ആദ്യ ഇന്ത്യൻ ഓപ്പണർ കൂടിയാണ് അദ്ദേഹം.
വലം കയ്യൻ ബാറ്റ്‌സ്മാനായിരുന്നു മാധവ് ആപ്‌തെ. 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3,336 റൺസ് നേടിയിട്ടുണ്ട്. അതിൽ ആറ് സെഞ്ച്വറികളും 16 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. വിക്കറ്റ് നഷ്ടപ്പെടുത്താതെ നേടിയ 165 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് സ്‌കോർ.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ കുറിച്ച് ആപ്‌തെ മുൻപ് പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. തന്റെ കഴിവിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ കളിക്കുകയാണെങ്കിൽ ഈ യുവാവ് വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നും ദൈവത്തിന് പോലും സങ്കൽപിക്കാൻ കഴിയാത്തവിധം സെഞ്ചുറികൾ വാരിക്കൂട്ടുമെന്നുമായിരുന്നു ആപ്‌തെയുടെ വാക്കുകൾ. പിന്നീട് സച്ചിനും ഗവാസ്‌ക്കറിനുമൊപ്പം തന്റെ അമ്പത്തിയഞ്ചാം വയസിൽ ജിംഖാന ശിവാജി പാർക്ക് ഗ്രൗണ്ടിൽ ഒരു പ്രദർശന മത്സരം കളിക്കുകയും ചെയ്തിരുന്നു ആപ്‌തെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here