ചെറുപുഴയിലെ കരാറുകാരന്റെ മരണം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ചെറുപുഴയിലെ കരാറുകാരന്റെ മരണത്തിൽ പൊലീസ് മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ വഞ്ചനാ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കെപിസിസി മുൻ നിർവാഹകസമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ്, ടി.വി അബ്ദുൽ സലീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം കുറ്റം ചുമത്തിയിരുന്നു. ജയിലിൽ എത്തിയാണ് പ്രതികളുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. അതേസമയം, മുൻ മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ് കുമാർ കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
Read Also : ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി
സെപ്തംബർ 5നാണ് കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ മുതുപാറ ജോയി എന്ന കുന്നേൽ ജോസഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോസഫിന് കിട്ടാനുണ്ടെന്ന് ഭാര്യാ സഹോദരൻ പറഞ്ഞു. ഈ കെട്ടിടത്തിന് മുകളിൽവച്ചാണ് ജോസഫ് ആത്മഹത്യ ചെയ്തത്. പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ചില ചർച്ചകൾ നടന്നിരുന്നു. ഇതിന് ശേഷം ജോസഫിനെ കാണാതാവുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് സെപ്തബർ 5ന് രാവിലെയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here