മൈസൂർ ദേശീയ പാതയിലെ നിരോധനം പകൽ സമയത്തേക്കും നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ

വയനാട്- മൈസൂർ ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പകൽ സമയത്തേക്കും നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി വയനാട്ടിലെ ജനപ്രതിനിധികൾ.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൂലഹള്ളി ചെക്‌പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ചു. ജില്ലയിലെ എംഎൽഎമാർ തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു. സമീപ പ്രദേശങ്ങളിലെ നൂറ് കണക്കിനാളുകളാണ് സമരത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയത്.
ഒക്ടോബർ 14ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാറിനെ കൊണ്ട് അനുകൂല നിലപാടെടുപ്പിക്കാനാണ് സമരസമിതിയുടെ മുൻകൂർ നീക്കം. നിലവിലത്തെ ദേശീയപാതക്ക് ബദലല്ല കുട്ട വഴിയുള്ള പാതയെന്നും നിയന്ത്രണം ഇരട്ടിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത് കല്പറ്റ എംഎൽഎസി കെ ശശീന്ദ്രൻ പറഞ്ഞു.
സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും കൂടുതൽ നേതാക്കളെ ഉൾപ്പെടെ എത്തിച്ച് കേന്ദ്ര സർക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്നും സമരസമിതി ചെയർമാൻ ഐസി ബാലകൃഷ്ണൻ എംഎൽഎയും പറഞ്ഞു. നിയന്ത്രണങ്ങൾ പുർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാര സമരവും തുടരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here