ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ഇംപീച്ച്‌മെന്റ് നടപടിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ നിന്ന് തന്നെ തടയാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഡോണൾഡ് ട്രംപ് ഡെമോക്രാറ്റുകൾക്കെതിരെ രംഗത്തെത്തിയത്. നിങ്ങളുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമമെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ, നിങ്ങളുടെ വോട്ട് ഡെമോക്രാറ്റുകൾക്ക് വേണമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. ഇന്നോളം കണ്ടില്ലാത്ത വിധം അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിന് പിന്നിലുള്ള കാരണം ലളിതമാണ്. നിങ്ങൾക്ക് വേണ്ടി പോരാടുന്നതിൽ നിന്ന് എന്നെ തടയുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ റഷ്യൻ പ്രസിഡൻ് വ്‌ളാഡിമർ പുടിനുമായും സൗദി നേതാക്കളുമായും ട്രംപ് നടത്തിയ ഫോൺ സംഭാഷണങ്ങൾ ചോരാതിരിക്കാൻ കടുത്ത നടപടികളാണ് വൈറ്റ് ഹൌസ് കൈകൊണ്ടിട്ടുള്ളത്. അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് ഫോൺ വിവരങ്ങൾ സുരക്ഷിതമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ട്രംപ് ഭരണകൂടത്തിന്റെ ഉക്രെയിനുമായുള്ള ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പ്രതിനിധിസഭ ഉത്തരവിട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here