മരട് ഫ്‌ളാറ്റ് വിഷയം; ഒഴിപ്പിക്കൽ നടപടികൾ ഇന്നും തുടരും

മരടിലെ ഫ്‌ളാറ്റുകളിൽ ഇന്നും ഒഴിപ്പിക്കൽ നടപടികൾ തുടരും. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ഫ്‌ളാറ്റ് ഉടമകൾ ഒഴിപ്പിക്കൽ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്നാം തിയതി വരെയാണ് ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിയാനായി ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടർ ഫ്‌ളാറ്റ് ഉടമകൾക്ക് നൽകിയിട്ടുണ്ട്.
വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. എന്നാൽ ജില്ലാ കളക്ടർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.
അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കൽ നടപടി. 90 ദിവസത്തിനുള്ളിൽ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കാനാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. വെള്ളവും വൈദ്യുതിയും നാല് ദിവസത്തേക്ക് കൂടി നൽകുമെന്നും സബ് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here