തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട്: ഇപ്പോഴും വലിഞ്ഞ് നീങ്ങുന്ന അന്വേഷണം
45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് പതിറ്റാണ്ട് തികഞ്ഞു. രാജ്യത്തെ തന്നെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയ മുഴുവൻ പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഇപ്പോഴും ക്രെംബ്രാഞ്ചിനായിട്ടില്ല
2009 സെപ്റ്റംബർ 30-ന് വൈകുന്നേരം 5മണിയോടെ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവലയിൽ വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളിൽ 45പേർ ബോട്ടപകടത്തിൽ മരിച്ചു.
76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികൾ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങിയതിനാൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം.
മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആണ്. മരിച്ചവരിൽ 23 സ്ത്രീകളും 7 കുട്ടികളും ഉൾപ്പെടുന്നു.രണ്ട് പേർ മുംബൈ സ്വദേശികളും രണ്ട് പേർ തമിഴ്നാട് സ്വദേശികളുമാണ്.
2014 ഡിസംബർ 24ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി കേസിൽ 2 തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടെന്ന് കണ്ടെത്തി.രണ്ടിലും പ്രത്യേക കുറ്റപത്രം നൽകാനും നിർദേശിച്ചു. ഇതുപ്രകാരമാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്.
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്തത്തിൽ അന്വേഷണം ആരംഭിച്ചത്.ജുഡീഷ്യൽ അന്വേഷണത്തിന് ജസ്റ്റിസ് ഇ.മൊയ്തീൻ കുഞ്ഞ് കമ്മീഷനെയാണ് നിയോഗിച്ചത്.
അന്വേഷണത്തിന് കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന പിഎ വത്സനെയും സർക്കാർ നിയമിച്ചു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർ നടപടികളുണ്ടായില്ല.
ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം കോടതി തള്ളിയത്. 2 കുറ്റകൃത്യത്തിലും നേരിട്ട് ബന്ധമുള്ളവർക്ക് എതിരായ ആദ്യ കുറ്റപത്രമാണ് (എ ചാർജ്) നിലവിൽ നൽകിയിരിക്കുന്നത്.ഡ്രൈവർ, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവരാണ് ആദ്യ ചാർജ് ഷീറ്റിലുള്ളത്.
ബോട്ട് നിർമ്മിച്ചവരും, നീറ്റിലിറക്കാൻ അനുമതി നൽകിയവരുമുൾപ്പെടുന്ന രണ്ടാം കുറ്റപത്രം ഉടൻ നൽകുമെന്നാണ് കേസന്വേഷിക്കുന്ന എസ്പി സാബു മാത്യു പറയുന്നത്. എന്നാൽ വലിയ അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കേസിൽ കുറ്റക്കാരെ സംരക്ഷിക്കാനാണ് അന്വേഷണം വലിച്ചു നീട്ടുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here