കസ്റ്റഡിയിലെടുത്ത കഞ്ചാവ് പ്രതി മരിച്ച സംഭവം; പ്രതിക്ക് മർദ്ദനമേറ്റിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ
തൃശൂരിൽ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിച്ച സംഭവത്തിൽ പ്രതിക്ക് മർദ്ദനമേറ്റിട്ടില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിക്കാമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാർ മരിച്ചത്.
എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, ഗുരുവായൂരിൽ നിന്ന് രണ്ടു കിലോ കഞ്ചാവുമായി രഞ്ജിത്ത് കുമാറിനെ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് തെളിവെടുപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ പ്രതിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിക്കാമെന്നും മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.
തൃശൂരിലേക്ക് കൊണ്ടു പോകും വഴി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആർഡിഓ യുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here