കൂടത്തായി കൂട്ടക്കൊല: താൻ അറിയുന്ന സഹോദരനായിരുന്നില്ല മരണ സമയത്ത് റോയിയെന്ന് സഹോദരി റെഞ്ചി

മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നുവെന്ന് സഹോദരി റെഞ്ചി തോമസ്. താൻ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയിയെന്നും റെഞ്ചി പറഞ്ഞു. അമ്മ മരിച്ച ശേഷം റോയി മാനസികമായി തകർന്നിരുന്നു. അതായിരിക്കാം റോയിയെ മദ്യപാനത്തിലേക്ക് നയിച്ചത്. റോയി മദ്യത്തിന് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞതെന്നും റെഞ്ചി പറഞ്ഞു.
അച്ഛനും സഹോദരനും മരിക്കുമ്പോൾ താൻ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. റോയി മരിച്ച ശേഷം താനും സഹോദരൻ റോജോയും സ്വത്ത് കൈക്കലാക്കാൻ വേണ്ടി കേസ് നൽകിയതായി ആരോപണം ഉയർന്നിരുന്നു. മാതാപിതാക്കളുടെ സ്വത്ത് മക്കൾക്കുള്ളത് തന്നെയാണെന്നാണ് അവരോട് പറയാനുള്ളതെന്നും റെഞ്ചി പറയുന്നു.
ഒസ്യത്ത് വ്യാജമാണെന്നും തിരുത്തൽ നടന്നതായും റെഞ്ചി പറഞ്ഞു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോൾ ഞെട്ടി. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ പഞ്ചായത്ത് അധികൃതർ സഹായിച്ചെന്ന് സംശയിക്കുന്നു. 2008ൽ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. അതിൽ മുപ്പത്തിമൂന്നേ മുക്കാൽ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നൽകിയിരുന്നു. വായിച്ചപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ വ്യാജമാണെന്ന് മനസിലായിരുന്നു. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്തെഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോൾ തന്നെ അത് എടുത്തുവയ്ക്കാൻ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തിൽ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here