ജമ്മു കശ്മീരിൽ കരുതൽ തടങ്കലിൽ കഴിയുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ച് കേന്ദ്രം
ജമ്മു കശ്മീരിൽ കരുതൽ തടങ്കലിൽ കഴിയുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സർക്കാർ മോചിപ്പിച്ചു. ഘട്ടം-ഘട്ടമായി തടങ്കലിൽ ഉള്ളവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രിമാരുടെ സംഘത്തെ അയക്കണമെന്ന് കാട്ടി പിഡിപി രാജ്യസഭാ എംപി നാസർ അഹമ്മദ് ലവായ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പൂർണ്ണമായും വാർത്താ വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കത്തിൽ പറയുന്നു.
രണ്ട് മാസം കരുതൽ തടങ്കലിൽ കഴിഞ്ഞതിന് ശേഷമാണ് ജമ്മു കശ്മീരിലെ മൂന്ന് നേതാക്കളെ മോചിപ്പിച്ചത്.മുൻ എംഎൽഎ യവാർ മീർ, നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് ഷോയിബ്, ഷോയിബ് ലോൺ എന്നിവരുടെ തടങ്കലാണ് അവസാനിപ്പിച്ചത്. 250 ഓളം പേരാണ് കരുതൽ തടങ്കലിൽ ഉള്ളത്.
അതേ സമയം മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള തുടങ്ങിയവരുടെ വീട്ടുതടങ്കൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഗവർണ്ണർ സത്യപാൽ മാലിക് റദ്ദാക്കി.വിലക്ക് കശ്മീരിലെ വിനോദസഞ്ചാര മേഖലക്ക് കനത്ത നാശനഷ്ടമാണ് വരുത്തിയെന്ന് കണക്കുകൾ പറയുന്നു. പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം സേനയ്ക്ക് നേരെ 300ലധികം ആക്രമണങ്ങൾ ഉണ്ടായി എന്ന് സുരക്ഷാ സേന തയ്യാറാക്കിയ രഹസ്യ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ കല്ലേറിൽ 100 ലധികം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here