നവജാതശിശു മരണനിരക്ക് കുറക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രം

നവജാത ശിശു മരണങ്ങളും ഗർഭം അലസലും കുറക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നവജാത ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്. ശിശുമരണ നിരക്കിനെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കെടുപ്പിനൊപ്പം 2022ഓടെ രാജ്യത്തെ ശിശുമരണനിരക്ക് കുറക്കാനാണ് പുതിയ പദ്ധതി.
മരണം, അലസൽ എന്നിവ സംഭവിച്ച് 42 ദിവസത്തിനകം അറിയിക്കണം. ഇതിനായി രാജ്യത്തൊട്ടാകെ കോൾ സെന്ററുകൾ തുടങ്ങും. ടോൾ ഫ്രീ നമ്പറുകളും ഒരുക്കും. ഒപ്പം സന്നദ്ധ സംഘടനകളുടെയും ആശാ വർക്കർമാരുടെയും സഹായം തേടും. അമ്മമാരുടെ പേരും വിലാസവുമാണ് അറിയിക്കേണ്ടത്. ഇതനുസരിച്ച് വിദഗ്ധ ഡോക്ടറടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധിക്കും. വിവരം ശരിയാണെങ്കിൽ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ പണം നൽകും.
Read Also: ഡൽഹിയിൽ ആദ്യത്തെ മുലപ്പാൽബാങ്ക്
നവജാത ശിശു മരണം, ഗർഭം അലസൽ എന്നിവ ആശുപത്രിയിൽ നടന്നെങ്കിൽ മാത്രമേ കണക്കിൽ എടുക്കുകയുള്ളു. നല്ലൊരു വിഭാഗം കേസുകൾ റിപ്പോർട്ട് ചെയ്യാതെ പോകുന്നത് പതിവാണ്.
കണക്കുകൾ
ലോകത്ത് ഒരു വർഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം 26 ലക്ഷമാണെന്നാണ് യൂണിസെഫിന്റെ കണക്ക്. സർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 52 ശതമാനം ഗർഭിണികൾക്ക് മാത്രമാണ് വൈദ്യസഹായം ലഭിക്കുന്നത്. 1000 കുട്ടികൾക്ക് 25.4 ആണ് ഇന്ത്യയിലെ നവജാതശിശു മരണനിരക്ക്. 2.6 കോടി ശിശുക്കൾ ഒരു വർഷം ഇന്ത്യയിൽ ജനിക്കുമ്പോൾ 6.4 ലക്ഷം കുട്ടികൾ മരിക്കുന്നു. ഇന്ത്യയിൽ ശിശു മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ കേരളവും ഗോവയുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here