ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ മറ്റന്നാൾ

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ. വോട്ടെടുപ്പിന്റെ ബൂത്തുതിരിച്ചുള്ള കണക്കെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്്.
മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമായ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തന്നെ വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റിയിരുന്നു. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകൾക്ക് ഒരുക്കിയിട്ടുള്ളത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നു മുന്നണികൾക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. തെരഞ്ഞെടുപ്പിൽ അരൂരിൽ 80.47 ശതമാനമാണ് പോളിംഗ്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം 75.58
ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 75.88 ഉം 2016ൽ 76.19 ശതമാനവുമായിരുന്നു പോളിംഗ്.
Also Read: ഉപതെരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും
കോന്നിയിൽ 70.07 ആണ് പോളിംഗ് ശതമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.24 ഉം 2016ൽ 73.19 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ 62.66 ശതമാനം പേർ വോട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 69.34 ഉം 2016ൽ 69.83 ശതമാനവുമായിരുന്നു പോളിംഗ്.
ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് എറണാകുളത്താണ്. കനത്ത മഴ ഇവിടെ പോളിംഗിനെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. 57.9ശതമാനം മാത്രമാണ് പോളിംഗ്. 73.29 ശതമാനമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ പോളിംഗ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.6 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു.
മുൻതെരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനം കുറവാണ്. ഓരോ മണ്ഡലത്തിലേയും ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പിലാണ് മുന്നണികൾ. അഞ്ചിൽ നാലും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളായതിനാൽ ഇതു നിലനിർത്തേണ്ട ബാധ്യത യുഡിഎഫിനുണ്ട്. അതിനാൽ വോട്ടിംഗ് ശതമാനത്തിലെ കുറവ് യുഡി.എഫിനെ ആശങ്കപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നുമുണ്ട്.
ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. അരൂർ നിലനിർത്തുന്നതിനൊപ്പം മറ്റു മണ്ഡലങ്ങൾ പിടിച്ചെടുക്കാനും കഴിഞ്ഞാൽ മാത്രമേ പാലായിലെ വിജയം ഭരണത്തിനുള്ള അംഗീകാരമാണെന്ന് തെളിയിക്കാനാകൂകയുള്ളു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അതിനു കഴിഞ്ഞില്ലെങ്കിൽ വലിയ വെല്ലുവിളിയാണ് സംഘടനാ തലത്തിൽ ബിജെപിക്ക് നേരിടേണ്ടി വരിക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here