Advertisement

ഇറാഖിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു

October 26, 2019
Google News 0 minutes Read

ഇറാഖിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു. മൂന്ന് ആഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു. തലസ്ഥാനനഗരമായ ബാഗ്ദാദിൽ ഒത്തുകൂടിയ സമരക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ഈ മാസം ആദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ 149 പേർ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തെ കനത്ത തൊഴിലില്ലായ്മയും അഴിമതിയും ചൂണ്ടികാട്ടി നൂറുക്കണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ രാത്രി മുതൽ തലസ്ഥാനമായ ബാഗ്ദാദിലെ ഗ്രീൻ സോൺ മേഖലക്കടുത്തായി ഒത്തുകൂടിയത്. അമേരിക്കൻ എംബസി, ഇറാഖ് സർക്കാരിന്റെ സുപ്രധാന ഓഫീസുകൾ എന്നിവയടക്കം പ്രവർത്തിക്കുന്ന, ഏറെ സുരക്ഷാക്രമീകരണങ്ങളുള്ള മേഖലയാണ് ഗ്രീൻ സോൺ. ഇവിടേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സൈന്യം സമരക്കാർക്ക് നേരെ വെടിയുതിർത്തത്. സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചിതറിയോടിയ സമരക്കാരെ പിരിച്ചുവിടാനായി സൈന്യം കണ്ണീർ വാതകവും, ജലപീരങ്കിയും പ്രയോഗിച്ചു.

ഈ മാസം ഒന്ന് മുതലാണ് ജനം തെരുവിറങ്ങിയത്. ആറു ദിവസം നീണ്ടു നിന്ന പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 149 പേർ കൊല്ലപ്പെട്ടിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദി ഉറപ്പുനൽകിയതോടെ പ്രക്ഷോഭത്തിന് അയവുവന്നു. എന്നാൽ, തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here