വാളയാർ കേസ്; പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. കേസന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാക്കി യൂത്ത് ലീഗും യുവ മോർച്ചയും നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടേയും വനിതാ കമ്മീഷൻ അധ്യക്ഷയുടേയും കോലം കത്തിച്ചു.
വാളയാർ കേസിൽ പ്രതികളെ വെറുതെ വിടാനുണ്ടായ സാഹചര്യം രാഷ്ട്രീയ ആയുധമാകുകയാണ് പ്രതിപക്ഷ പാർട്ടികൾ. കുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടക്കാത്തതിനെ തുടർന്ന് പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അടക്കം നേതാക്കൾ അറസ്റ്റ് വരിച്ചു.
വാളയാർ വിഷയത്തിലെ സർക്കാർ നിലപാടിനെതിരെ യുവമോർച്ചാ പ്രവർത്തകർ കോഴിക്കോട് നടത്തിയ മാർച്ചിന് യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു നേതൃത്വം നൽകി. കണ്ണൂരിലും പാലക്കാടും എബിവിപിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് സമീപം നടത്തിയ പ്രതിഷേധത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ കോലം കത്തിച്ചു.
മഹിളാ മോർച്ച കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച 100 മണിക്കൂർ സത്യാഗ്രഹം പാലക്കാട് അട്ടപ്പള്ളത്ത് തുടരുകയാണ്. വാളയാർ കേസിലെ സിപിഐഎം ഇടപെടൽ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷപാർട്ടികൾ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here