എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്
2019ലെ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്. നോവലിസ്റ്റും ചെറുകഥാ കൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്റെ സാഹിത്യമേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ആൾക്കൂട്ടം, മരണസർട്ടിഫിക്കറ്റ്, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർധന്റെ യാത്രകൾ, അഭയാർത്ഥികൾ, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ, വിഭജനങ്ങൾ, പരിണാമത്തിന്റെ ഭൂതങ്ങൾ, ദ്വീപുകളും തീരങ്ങളും തുടങ്ങിയവയാണ് പ്രധാന കൃതികൾ.
നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന് ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല.
വീടും തടവും, ജൈവമനുഷ്യൻ എന്നിവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. എഴുത്തുകാരനായ വൈശാഖൻ അധ്യക്ഷനായ പുരസ്‌കാര നിർണയ സമിതിയിൽ എം മുകുന്ദൻ, കെ ജയകുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവരുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here