ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഔദ്യോഗിക വസതികൾ ഇന്ന് ഒഴിയണമെന്ന് കേന്ദ്ര സർക്കാർ

ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഔദ്യോഗിക വസതികൾ ഇന്ന് രേഖാപരാമായി ഒഴിയണമെന്ന് കേന്ദ്ര സർക്കാർ. ഔദ്യോഗിക വസതികളിൽ ജീവിതകാലം മുഴുവൻ താമസിക്കാനുള്ള അനുമതി സംസ്ഥാന പുനസംഘടന ബില്ലിൽ നിന്ന് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് നിർദേശം. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിക്കും ഒമർ അബ്ദുളളയ്ക്കും ഇക്കാര്യത്തിൽ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതുവരെ പാലിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം.
2019 ഒക്ടോബർ 31ന് ജമ്മുകശ്മീർ പുനസംഘടന ബിൽ നടപ്പായതോടെ മുൻ മുഖ്യമന്ത്രിമാർക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ ഇല്ലാതായി. ഇതിൽ പ്രധാനമായിരുന്നു ജീവിതകാലം ആകെ ബംഗ്ലാവുകൾ ഉപയോഗിക്കാനുള്ള അവകാശം. വാടകയില്ലാതെയാണ് സർക്കാർ വസതികൾ അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഒഴിഞ്ഞുപോകാനുള്ള അന്ത്യശാസനം. ശനിയാഴ്ച രേഖാപരമായി ഒഴിഞ്ഞില്ലെൻകിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്.
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ഗുലാം നബി ആസാദ് നോട്ടിസ് ലഭിച്ചപ്പോൾ തന്നെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. 2005-2008 സമയത്ത് ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവർ ഓഗസ്റ്റ് 5 മുതൽ വീട്ടു തടങ്കലിലാണ്. ഗുപ്കർ റോഡിലെ സർക്കാർ ബംഗ്ലാവുകളിലാണ് ഇരു നേതാക്കളും താമസിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here