നടൻ ബിനീഷ് ബാസ്റ്റിനെതിരെ അധിക്ഷേപം നടത്തിയെന്ന പരാതി; ഫെഫ്ക നാളെ സമവായ ചർച്ച നടത്തും

നടൻ ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നാളെ ഇരുവരുമായി സമവായ ചർച്ച നടത്തും.
സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചർച്ചക്ക് വിളിച്ചു. നാളെ കൊച്ചിയിൽ വച്ചാണ് ചർച്ച നടക്കുക.
പാലക്കാട് മെഡിക്കൽ കോളജിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനം നേരിട്ട സംഭവത്തിൽ വിശദീകരണം നൽകാൻ അനിൽ രാധാകൃഷ്ണൻ മേനോനോട് ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണൻ മേനോൻ നൽകുന്ന വിശദീകരണം.
ഇക്കഴിഞ്ഞ 30 നാണ് വിവാദമായ സംഭവം നടന്നത്. കോളജ് ദിനാഘോഷത്തിന് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here