യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം: കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
യുഎപിഎ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് മുഖ്യന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നിലപാട് നിർണായകമാവും. എന്നാൽ അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുള്ളതായി വ്യക്തമായ തെളിവുണ്ടെന്ന് നിലപാടിൽ തന്നെയാണ് അന്വേഷണസംഘം ഉറച്ചുനിൽക്കുന്നത്.
അതേ സമയം, വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് സർക്കാർ പരിശോധിക്കും. സിപിഐഎമ്മിൽ നിന്നുൾപ്പടെ എതിർപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നീക്കം. യുഎപിഎ കേസിൽ കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമുണ്ട്. മാത്രമല്ല, ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ യുഎപിഎ അതോറിറ്റിയുടെ അനുമതിയും വേണം.
ഈ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകാതിരിക്കാനാണ് നീക്കം. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 6 മാവോയിസ്റ്റ് കേസുകളിൽ യുഎപിഎ ചുമത്തിയത് ഒഴിവാക്കിയിരുന്നു. സിപിഐഎമ്മിനുള്ളിലും ഇടതുമുന്നണിയിലും ശക്തമായ എതിർപ്പാണ് പൊലീസ് നടപടിക്കെതിരെ ഉയർന്നത്.
പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മുതിർന്ന നേതാവ് എം എം ലോറൻസ് എന്നു തുടങ്ങി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വരെയുള്ളവർ പൊലീസ് നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ സിപിഐയും നിലപാട് കടുപ്പിച്ചതോടെ ഇടത്തുമുന്നണിയിലും പ്രതിസന്ധി രൂക്ഷമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here