എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമുള്ളത് കൂടുതലും തീവ്രവാദികളെന്ന് കെ സുരേന്ദ്രൻ

എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്കെതിരായ കേസ് അട്ടിമറിക്കാൻ സിപിഐഎം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാവോയിസ്റ്റ് ബന്ധത്തിൽ അറസ്റ്റിലായവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവതരമാണെന്നും കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
“നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവർ. ഇവർക്ക് അന്തർസംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ട്. എഫ്ഐആർ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാൻ ചെന്നിത്തല മുറവിളി കൂട്ടുന്നത്.”- സുരേന്ദ്രൻ ആരോപിച്ചു.
തീവ്രവാദികളായതു കൊണ്ടാണ് പാർട്ടി ഇവർക്കു പിന്തുണ നൽകുന്നത്. യുഎപിഎ പിൻവലിക്കാനാണു തീരുമാനമെങ്കിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെറുതെ ഇരിക്കില്ല. നേരത്തെ തീവ്രവാദ കേസുകളിൽ പ്രതികൾക്കൊപ്പം നിന്ന അതേ നിലപാടാണു സിപിഎമ്മും കോണ്‍ഗ്രസും ഈ കേസിൽ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
യുഎപിഎ കേസുകളിൽ നിരപരാധിത്വം പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് ആരാണ് അവകാശം നൽകിയത്. നാളെ ഇവർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ ഇവർ എന്തു മറുപടി പറയുമെന്നും സുരേന്ദ്രൻ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here