യുഎപിഎ ചുമത്തി അറസ്റ്റ്: പ്രവർത്തകർക്കെതിരെ സിപിഐഎം നടപടി ഉടനുണ്ടാകില്ല
കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ പ്രവർത്തകർക്കെതിരെ സിപിഐഎം നടപടി ഉടൻ ഉണ്ടാകില്ല. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് വന്ന ശേഷം നടപടിയിൽ തീരുമാനം എടുത്താൽ മതിയെന്നാണ് ഇന്ന് ചേർന്ന സൗത്ത് ഏരിയ കമ്മിറ്റി യോഗതീരുമാനം.
ധൃതി പിടിച്ച് നടപടി എടുത്താൽ അത് പാർട്ടിക്ക് തിരിച്ചടിയാവും.സംഘടനാപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം.
അതേ സമയം വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും എംഎ ബേബിയും രംഗത്തെത്തി. യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കാരാട്ടിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ഈ മാസം പത്തിന് സമർപ്പിക്കും. റിപ്പോർട്ട് അലൻ ഷുഹൈബിനും താഹ ഫസലിനും എതിരാണെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതികളുടെ ജയിൽ മാറ്റം ഉടനുണ്ടാവില്ല. നിലവിൽ സുരക്ഷ പ്രശ്‌നം ഇല്ലെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here