2000 രൂപ നോട്ടുകൾ അസാധുവാക്കാം : മുൻ സാമ്പത്തികകാര്യ സെക്രട്ടറി എസ്‌സി ഗാർഗ്

രണ്ടായിരം രൂപയുടെ നോട്ടുകൾ അസാധുവാക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്ന് മുൻ സാമ്പത്തികകാര്യ സെക്രട്ടറി എസ്‌സി ഗാർഗ്. നിലവിൽ 2000 രൂപയുടെ അച്ചടി നിർത്തിവച്ചിരിക്കുന്നതുകൊണ്ടും, കറൻസി ഉപയോഗം കുറവായതുകൊണ്ടും ഈ നോട്ടുകൾ അസാധുവാക്കുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം നിലവിൽ വന്ന് മൂന്ന് വർഷം തികയുന്ന അവസരത്തിലാണ് ഗാർഗ് ഇക്കാര്യം പറഞ്ഞത്.
നിലവിൽ മുഴുവൻ കറൻസി നോട്ടുകളിൽ മൂന്നിൽ ഒരു ഭാഗം മാത്രമേ 2000 രൂപയുടെ നോട്ടുകൾ ഉള്ളു. രണ്ടായിരത്തിന്റെ കറൻസി നോട്ടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടാത്തത് കൊണ്ട് തന്നെ അവ അസാധുവാക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
Read Also : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് മൂന്ന് വയസ്സ്
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെയാണ് സർക്കാർ 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നത്. അതേസമയം, നിലവിലുള്ള സ്റ്റോക്കും, പുതുതായി അച്ചടിക്കേണ്ട നോട്ടുകളും തമ്മിൽ സന്തുലിതാവസ്ഥയിൽ എത്തിക്കാൻ സർക്കാർ പണിപ്പെടുകയാണ്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് നവംബർ 7ന് രാത്രിയാണ് അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ഉത്തരവിറക്കുന്നത്. കള്ളപ്പണം തടയുന്നത് ലക്ഷ്യംവച്ച് അവതരിപ്പിച്ച നടപടി എന്നാൽ അമ്പേ പരാജയപ്പെടുകയായിരുന്നു. നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകൾ വഴി തിരിച്ചെത്തി നടപടി പരാജയമായെന്ന് തെളിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here