പന്തീരാങ്കാവ് അറസ്റ്റ്; അറസ്റ്റിലായ പാർട്ടി അംഗങ്ങൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഐഎം
കോഴിക്കോട് അറസ്റ്റിലായ പാർട്ടി അംഗങ്ങൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഐഎം. കേസിൽ യുഎപിഎ പിൻവലിക്കാൻ ഇടപെടേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതിനിടെ, അലന്റെയും താഹയുടേയും ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.
പന്തീരങ്കാവ് അറസ്റ്റിൽ യുഎപിഎ ചുമത്തരുതെന്ന മുൻനിലപാടാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തിയിരിക്കുന്നത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എംഎ ബേബിയും മുതലുള്ളവരുടെ ആവശ്യവും നിരാകരിച്ചു. യുഎപിഎ ചുമത്താതിരിക്കാൻ പാർട്ടി ഏതെങ്കിലും തരത്തിൽ ഇടപെടില്ല. ഇതിന് ചുമതലയുള്ള സംസ്ഥാനതല സമിതി ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും സെക്രട്ടേറിയറ്റ് നിർദേശിച്ചു.
Read Also : പന്തീരാങ്കാവ് അറസ്റ്റ്; അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. ഓരോ ദിവസവും പുതിയ തെളിവുകളും പുറത്തുവരുന്നു. സ്ഥിതി ഗുരുതരമെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. കാര്യങ്ങളിൽ വ്യക്തത വരുംവരെ ഇരുവർക്കുമെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ധാരണയായി.
അതിനിടെ, മാവോയിസ്റ്റ് ബന്ധം നിലനിൽക്കില്ലെന്ന് അലൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ പറയുന്നു. ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഒരു ഫോൺ മാത്രമാണ് കണ്ടെത്തിയതെന്നും ഹർജിയിൽ പറയുന്നു. മുദ്രാവാക്യം മുഴക്കുന്നത് ക്രിമിനൽകുറ്റമല്ലെന്നാണ് താഹയുടെ വാദം. പുസ്തകങ്ങൾ കണ്ടെത്തിയതുകൊണ്ട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും ഹർജിയിൽ പറയുന്നു. ഇന്ന് തന്നെ ഹർജി കേൾക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here