പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ മാറ്റം വരുത്തണമെന്ന നിർദേശവുമായി ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ മാറ്റം വരുത്തണണെന്ന നിർദേശവുമായി ക്രൈംബ്രാഞ്ച്. പരീക്ഷാ ഹാളുകളിലേക്ക് ഉദ്യോഗാർത്ഥികൾ കടക്കുന്നതിന് മുൻപ് ശാരീരിക പരിശോധനകൾ വേണമെന്ന നിർദേശമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ ആഭരണങ്ങളും ബെൽറ്റ് ഉൾപ്പെടെയുള്ള വസ്തുക്കളും പരിശോധിക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് മുന്നോട്ടുവയ്ക്കുന്നു. എഡിജിപി ടോമിൻ തച്ചങ്കരിയാണ് ശുപാർശകൾ നൽകിയത്.
എല്ലാ തരം വാച്ചുകളും നിരോധിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇത് നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം ആവശ്യമാണ്. ഇതിനായി പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു. പിഎസ്‌സി പരീക്ഷ ഇൻവിജിലേറ്റ് ചെയ്യാൻ നിൽക്കുന്ന ആളുകൾക്ക് യോഗ്യത വേണമെന്നും ഇവർക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു.
പരീക്ഷാ പേപ്പറുകൾ മടക്കി കൊടുമ്പോൾ ഉദ്യോഗസ്ഥർ സിസിടിവി ഹാർഡ് ഡിസ്‌ക്കും സീൽ ചെയ്ത് മടക്കി നൽകണം. മൊബൈൽ ജാമർ സ്ഥാപിക്കണം. പരീക്ഷകൾ ഓൺലൈൻ ആക്കാൻ നടപടി വേണം. ഉയർന്ന തസ്തികളിൽ എഴുത്ത് പരീക്ഷ കൂടി ആവശ്യമാണ്. ആൾമാറാട്ടം കൈയക്ഷരത്തിലൂടെ കണ്ടെത്താൻ ഇത് സഹായകരമാകും. ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ പോർട്ടബിൽ വൈ- ഫൈ ആവശ്യമാണെന്നും ക്രൈംബ്രാഞ്ചിന്റെ ശുപാർശയിൽ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here