പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം
പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം. പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്നതിന് ഒപ്പമാണ് അനധികൃത ക്വാറികൾ ഫീസ് വാങ്ങി നിയമവിധേയമാക്കാനുള്ള ശ്രമമെന്ന് മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.
കൃഷിക്കും താമസത്തിനുമായി നൽകിയ പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കാനായി 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് നീക്കം. ഖനനാനുമതി ഇല്ലാത്ത ഈ പട്ടയ ഭൂമിയിൽ നിരവധി അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവ നിയമവിധേയമാക്കാനാണ് നീക്കമെന്ന് 2019 മാർച്ച് അഞ്ചിനു മന്ത്രിസഭായോഗം അംഗീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നു. നിലവിലുള്ള ചട്ടം ഉപചട്ടം ഒന്നായി ഭേദഗതി ചെയ്യുകയും അതിനു താഴെ ഉപചട്ടം 2 ആയി പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്നതു ചേർക്കാനുമാണ് കുറിപ്പിൽ പറയുന്നത്. ഉപചട്ടം മൂന്നായി പട്ടയ ഭൂമിയിലുള്ള അനധികൃത ക്വാറികൾ നിയമവിധേയമാക്കാനുള്ള വ്യവസ്ഥയാണുള്ളത്.
സർക്കാർ ഭൂമിയിൽ നിന്നും ഖനനം ചെയ്യുന്നതിന് ഈടാക്കിവരുന്ന നിരക്കിൽ സീനിയറേജ് സ്വീകരിച്ചുകൊണ്ടായിരിക്കും ഖനനം ക്രമവത്ക്കരിക്കുന്നതെന്നും പറയുന്നു. ഇതു മന്ത്രിസഭായോഗം അംഗീകരിച്ചതായും രേഖകൾ തെളിയിക്കുന്നു. കൃഷി ഓഫീസറും വില്ലേജ് ഓഫീസറും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാകും ഖനനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെയും ലാന്റ് റവന്യൂ കമ്മിഷണറുടേയും ഉപദേശത്തിന് ശേഷം ഭേദഗതി നിലവിൽ വരുത്താനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here