ഒരു പൂ ചോദിച്ചപ്പോൾ ലഭിച്ചത് പൂക്കാലം; പ്രശാന്തിന്റെ സ്വീകരണത്തിൽ പുസ്തക പ്രവാഹം

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച സിപിഐഎം സ്ഥാനാർത്ഥി വികെ പ്രശാന്തിൻ്റെ സ്വീകരണ യാത്രയിൽ പുസ്തക പ്രവാഹം. സ്വീകരണ പരിപാടികളിൽ മാലകളും പൂക്കളും മറ്റും നല്‍കുന്നതിന് പകരം പുസ്തകങ്ങള്‍ നല്‍കാന്‍ അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. ലഭിക്കുന്ന പുസ്തകങ്ങൾ ഒരു സ്കൂൾ ലൈബ്രറിക്ക് നൽകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതേത്തുടർന്നാണ് ആളുകൾ പുസ്തകക്കെട്ടുകളുമായി പഴയ ‘മേയ്യർ ബ്രോ’യെ വരവേറ്റത്.
നാട്ടുകാരുടെ അഭൂതപൂർവ്വമായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്രയൊന്നും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. സർവവിജ്ഞാനകോശമടക്കം ഒട്ടേറെ പുസ്തകങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഒപ്പം, സ്വീകരണത്തിനു ലഭിക്കുന്ന തോർത്തുകളും മറ്റും ഇകെ നായനാർ ട്രസ്റ്റിൻ്റെ കീഴിലെ ക്യാൻസർ രോഗികൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച പുസ്തകങ്ങളെല്ലാം സ്കൂൾ ലൈബ്രറികൾക്ക് നൽകുമെന്നാണ് അദ്ദേഹം പറയുന്നത്.
തിരുവനന്തപുരം മേയർ ആയിരുന്ന വികെ പ്രശാന്ത് കഴിഞ്ഞ പ്രളയത്ത് നടത്തിയ ഇടപെടലുകൾ ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് ജനവിധി തേടിയത്. 14251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വിജയിച്ചിരിക്കുന്നത്.
പ്രശാന്തിൻ്റെ ഒഴിവിൽ കെ ശ്രീകുമാർ ആണ് തിരുവനന്തപുരത്തിൻ്റെ പുതിയ മേയർ. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗൺസിലറുമായ എംആർ ഗോപനായിരുന്നു ബിജെപി സ്ഥാനാർത്ഥി. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഇരുവരെയും പിന്തള്ളിയാണ് കെ ശ്രീകുമാർ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here