പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി
യുഎപിഎ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളില്‍ മുന്‍ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റ് വേട്ടയില്‍ ജുഡീഷ്യല്‍ അന്വേഷണം ഇല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പിബി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായി എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
പൊലീസിന് പര്യാപ്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് അറസ്റ്റിലായ രണ്ടു യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. അതേസമയം യുഎപിഎ സമിതിയുടെ പരിശോധനയുടേയും, ശുപാര്‍ശയുടേയും അടിസ്ഥാനത്തിലായിരിക്കും പ്രോസിക്യൂഷന്‍ അനുമതിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പോളിറ്റ്ബ്യൂറോയില്‍ നിന്ന് വിമര്‍ശനം കേട്ടിട്ടാണ് മുഖ്യമന്ത്രി വന്നിരിക്കുന്നതെന്ന് പി ടി തോമസ് പറഞ്ഞു. പിബിയ്ക്കകത്ത് മാധ്യമങ്ങള്‍ വന്നിരുന്നതുപോലെയാണ് അവര്‍ വാര്‍ത്ത കൊടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിബിയ്ക്കകത്ത് അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന മുന്‍ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്വയം രക്ഷാര്‍ത്ഥമാണ് പൊലീസ് തിരികെ വെടിവച്ചത്. പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ച് വരുകയാണ്. വെടിവയ്പ്പില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടന്ന് വരുന്നുവെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here