ബനാറസ് ഹിന്ദു സർവകലാശാലയിലെ സമരം; മുസ്ലിം പ്രൊഫസർ വാരാണസി വിട്ടു

സംസ്കൃത വിഭാഗത്തിൽ മുസ്ലിം അധ്യാപകനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്കൃതം വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ മുസ്ലിം പ്രൊഫസർ ഫിറോസ് ഖാൻ വാരാണസി വിട്ട് സ്വന്തം നാട്ടിലേക്ക് പോയി. വാരാണസി വിട്ട് തൻ്റെ സ്വന്തം നാടായ ജയ്പൂരിലേക്കാണ് അദ്ദേഹം പോയത്. സമരം ശക്തമായതിനെത്തുടർന്ന് അദ്ദേഹം ക്യാമ്പസിനകത്ത് പ്രവേശിക്കാറില്ലായിരുന്നു.
സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ രാകേഷ് ഭട്നഗറിൻ്റെ കാറിനു നേരെ വിദ്യാർത്ഥികൾ കല്ലെറിയാൻ ശ്രമിച്ചതാണ് അധ്യാപകനെ വാരാണസി വിറ്റാൻ പ്രേരിപ്പിച്ച്. തനിക്ക് നേരെയും ആക്രമണമുണ്ടാവാം എന്ന് ഭയന്നാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് പോയത്. അതേ സമയം, അധ്യാപകനെ മാറ്റുന്നതു വരെ സമരം തുടരാൻ തന്നെയാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്.
അധ്യാപകൻ ഉടൻ തന്നെ തിരിച്ചെത്തുമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം തിരികെ വരുമെന്ന് അധികൃതർ അറിയിച്ചു.
നവംബർ ആറിനാണ് ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. സംസ്കൃത വിഭാഗത്തിലേക്ക് മുസ്ലിങ്ങൾ പ്രവേശിക്കരുതെന്നാവശ്യപ്പെട്ടാണ് സർവകലാശാലയിലെ പുതിയ അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ ഫിറോസ് ഖാനെതിരെ വിദ്യാർത്ഥികൾ സമരം നടത്തുന്നത്. നവംബർ ആറിന് ഫിറോസ് ഖാനെ നിയമിച്ചതിനു ശേഷം ക്ലാസുകളൊന്നും നടന്നിട്ടില്ല. അന്നു മുതൽ അധ്യാപകനെ നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here