തിരുവനന്തപുരത്തും കൊച്ചിയിലും കെഎസ്‌യു മാർച്ചിൽ സംഘർഷം

കേരളാ സർവകലാശാലയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കും കൊച്ചിയിൽ കമ്മീഷണർ ഓഫീസിലേക്കും കെഎസ്‌യു നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഷാഫി പറമ്പിൽ എംഎൽഎക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചും സർവകലാശാല പരീക്ഷാ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടും ആണ് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം.
Read Also: കെഎസ്‌യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം: ലാത്തിച്ചാര്‍ജ്
എംഎൽഎയെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി നിയമസഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ എംഎൽഎമാരും മാർച്ചിൽ അണി നിരന്നു. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരുക്കേറ്റു.
കേരളാ സർവകലാശാലാ ആസ്ഥാനത്തേക്ക് കെഎസ്‌യുവും പ്രതിഷേധവുമായെത്തി. പ്രവർത്തകരിൽ ചിലർ സർവകലാശാലാ മതിൽ ചാടിക്കടന്നു. പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഇവർ പിന്തിരിഞ്ഞില്ല.
അതിനിടെ, സമീപത്തു കൂടി കടന്നു പോയ മന്ത്രി കെ രാജുവിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. കൊച്ചിയിൽ കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here