കര്‍ഷകരുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ശേഖരിക്കാന്‍ നിര്‍ദേശം; പ്രതിഷേധം
കര്‍ഷകരുടെ വ്യക്തി വിവരങ്ങള്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ മുഖേന ശേഖരിക്കാനുള്ള ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. പ്രധാന്‍മന്ത്രി ഫസല്‍ ഭീമായോജനയ്ക്കായുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ ഫോണില്‍ ശേഖരിക്കാനുള്ള നിര്‍ദേശത്തിനെതിരെയാണ് എതിര്‍പ്പുയരുന്നത്. ഉത്തരവിനെതിരെ പ്രതിഷേധിച്ചവരെ സ്ഥലംമാറ്റുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുവേണ്ടി നടത്തുന്ന കര്‍ഷകരുടെ വിവരശേഖരണമാണ് വിവാദമാകുന്നത്. കൃഷിവകുപ്പ് നടത്തേണ്ടിയിരുന്ന വിവരശേഖരണം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കൈമാറുകയായിരുന്നു. പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്വകാര്യ മൊബൈല്‍ഫോണില്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഉത്തരവ്. സര്‍വേ ജോലികള്‍ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടാബ്ലറ്റോ, മൊബൈല്‍ഫോണോ ലഭ്യമാക്കണമെന്ന കേന്ദ്ര നിര്‍ദേശം മറികടന്നാണ് പുതിയ ഉത്തരവെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
കര്‍ഷകരുടെ പേര്, മേല്‍വിലാസം, കൃഷി സ്ഥലത്തിന്റെ വിസ്തീര്‍ണം, വിളയിനം, കുടുംബ വിവരങ്ങള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ സ്വന്തം മൊബൈലില്‍ ശേഖരിക്കാനാണ് നിര്‍ദേശം. ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നവരെ സ്ഥലംമാറ്റി ഭീഷണിപ്പെടുത്തുകയാണെന്നും ജീവനക്കാര്‍ പറയുന്നു. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ വിവരശേഖരണം വെല്ലുവിളിയാകും എന്നാണ് ഉദ്യോഗസ്ഥരുടെ വാദം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here