നാടുകാണി ചുരം പാത കണ്ടെത്തിയ വില്യം കാംബെല്ലിന്‍റെ സ്മാരകം കാടുമൂടിയ നിലയിൽ

മലബാറുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരം പാത. നീലഗിരിയിലേക്കുള്ള യാത്ര സുഗമമാക്കിയ പാത കണ്ടെത്തിയതിന് പിന്നിലുള്ളത് രസകരമായ ചരിത്രം. എന്നാൽ നാഴികക്കല്ലായ ഈ കണ്ടെത്തലിന്റെ സ്മാരകത്തിന് വേണ്ടത്ര പരിഗണന കേരളം നൽകുന്നുണ്ടോ?
നാടുകാണി അണ്ണാ നഗറിലാണ് പാത കണ്ടെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ പേരിൽ സ്മാരകസ്തൂപമുള്ളത്. 1864ൽ നിർമിച്ച സ്മാരകശിലയ്ക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. എന്നാൽ ഇന്ന് ചരിത്രസ്മാരക ശില അനാഥമായി കാടുമൂടിയ നിലയിലാണ്.
ബ്രിട്ടീഷ് സർക്കാരിന്റെ പൊതുമരാമത്ത് ഉദ്യോഗസ്ഥനായിരുന്ന വില്യം കാംബെൽ ഒരു ആദിവാസിയുടെയും വളർത്തു നായയുടെയും സഹായത്തോടെയാണ് നാടുകാണി ചുരം പാത കണ്ടെത്തിയത്. ചുരം പാത തേടി യാത്ര പോയ വില്യം കാംബെലും സംഘവും തമിഴ്‌നാടിലെ ഘോരവനാന്തരത്തിൽ അകപ്പെട്ട് കാണാതായതോടെ ആദിവാസികൾ അവരുടെ ഭാഷാ ശൈലിയിൽ ‘നാടുകാണി’ എന്ന് പറഞ്ഞെന്നും അങ്ങനെയാണ് ഇന്നത്തെ നാടുകാണി രൂപപ്പെട്ടതെന്നുമാണ് വാമൊഴി.
പിന്നീട് രോഗബാധിതനായ വില്യം കാംബെല്ലിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയെന്നും ചരിത്രമുണ്ട്. എന്നാൽ പാത കണ്ടെത്താൻ സഹായിച്ച ആദിവാസിയെയും നായയെയും ബ്രിട്ടീഷുകാർ വനത്തിൽ തന്നെ ഉപേക്ഷിച്ചെന്നും പറയപ്പെടുന്നു. കാംബെല്ലിന്റെ സ്മരണക്കായാണ് നാടുകാണി അണ്ണാ നഗറിൽ ബ്രിട്ടീഷുകാർ സ്മാരകം നിർമിച്ചത്.
നാടുകാണി ചുരം പാതയുടെ സൗകര്യം ആവോളം ഉപയോഗിക്കുന്നവരാണ് മലയാളികൾ. പക്ഷെ ചുരം പാത കണ്ടെത്തിയ വില്ല്യം കാംബെല്ലിനെയും ഈ ചരിത്ര സ്തൂപത്തെയും ആളുകൾ മറന്നു. പൂർണമായും കാടുമൂടിയ നിലയിലാണ് സ്മാരകശിലയുടെ ഇപ്പോഴത്തെ അവസ്ഥ.
nadukani churam, william kambel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here