ഗോദ്ര ട്രെയിൻ തീവെപ്പ് കോൺഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ

ഗോദ്ര ട്രെയിൻ തീവെപ്പ് കോൺഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ. ഗുജറാത്ത് വിദ്യാഭ്യാസ ബോർഡ് തയാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപുസ്തകത്തിലാണ് ഗോദ്ര സംഭവം കോൺഗ്രസ് ഗൂഢാലോചനയാണെന്ന് വിവരിച്ചിട്ടുള്ളത്.
‘ഗുജറാത്തിന്റെ രാഷ്ട്രീയ വീരഗാഥകൾ’ എന്ന പുസ്തകത്തിലാണ് വിവാദ പരാമർശം. 2018ൽ മുൻ ബിജെപി എംപിയും ബോർഡിന്റെ വൈസ് പ്രസിഡൻറുമായ ഭാവനബെൻ ദേവിന്റെ മേൽനോട്ടത്തിൽ പുറത്തിറക്കിയ പുസ്തകമാണിത്. സുസ്ഥിരമായ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ, 2002 ഫെബ്രുവരി 27ന് ഗൂഢാലോചന നടന്നതായും പുസ്തകത്തിലെ വിവാദ ഖണ്ഡികയിൽ പറയുന്നുണ്ട്.
സബർമതി റെയിൽവെ സ്റ്റേഷനിൽ 59 കർസേവകരുടെ മരണത്തിനിടയാക്കിയ ട്രെയിൻ തീവെപ്പ് ഗോദ്രയിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ ഗൂഢാലോചനയാണെന്നാണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. 2002 ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്.
ഗോദ്ര തീവെപ്പിന് ശേഷമാണ് ഗുജറാത്തിലെ കുപ്രസിദ്ധ കലാപം പൊട്ടിപ്പെട്ടത്. മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവരായിരുന്നു കലാപത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും.
വിദ്യാഭ്യാസ മന്ത്രിയാണ് ഗുജറാത്ത് ഗ്രന്ഥനിർമാണ ബോർഡിന്റെ ചെയർപേഴ്‌സൺ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽ നിന്നാണ് സർവകലാശാല തലത്തിലുള്ള പ്രാദേശിക പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഫണ്ട് ബോർഡിന് ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here