ബ്രിട്ടണിലെ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് മുൻതൂക്കം പ്രവചിച്ച് ഒബ്സർവർ പത്രം
ബ്രിട്ടനിൽ ഡിസംബർ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് മുൻതൂക്കം പ്രവചിച്ച് ഒബ്സർവർ പത്രം. ഒബ്സർവർ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി, ലേബർ പാർട്ടിയെക്കാൾ 19 പോയിന്റ് മുന്നിലാണ്.
ഒബ്സർവറിന്റെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം ഇപ്പോൾ 47 ശതമാനമാണ്. ലേബർ പാർട്ടിക്ക് 28 ശതമാനവും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് 12 ശതമാനം വോട്ട് വിഹിതവുമാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. ബ്രെക്സിറ്റ് പാർട്ടിക്ക് മൂന്ന് ശതമാനത്തിന്റെ വോട്ട് വിഹിതം മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് എങ്ങിനെയെങ്കിലും നടപ്പാക്കണമെന്ന അഭിപ്രായമുള്ള വോട്ടർമാർ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പ് നൽകുന്ന സൂചന.
തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാനിരിക്കെ വന്ന അഭിപ്രായ വോട്ടടെുപ്പ് ഫലം കൺസർവേറ്റീവ് പാർട്ടിക്കും പ്രധാനമന്ത്രി ബോറിസ് ജോൺസണും നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ, തെരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാർക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ എൻഎച്ച്എസ്, ശിശു പരിപാലനം, സ്‌കൂളുകളെ പരിരക്ഷിക്കുക തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾക്കാണ് അവർ പ്രഥമ പരിഗണന നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇതേ ഘട്ടത്തിൽ നേടിയതിനേക്കാൾ വലിയ ലീഡാണ് ഇക്കുറി കൺസർവേറ്റീവ് പാർട്ടി നേടിയിരിക്കുന്നത്. എന്നാൽ, അത് കഴിഞ്ഞ മാസത്തേക്കാൾ ആറ് പോയിന്റ് ഇടിഞ്ഞുവെന്നത് അവർക്ക് ആശങ്ക നൽകുന്നുമുണ്ട്.
Story highlights: Observer predicts, Boris Johnson, ahead of Conservative party, UK election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here