ഗോഡ്‌സെ അനുകൂല പരാമർശം; പ്രഗ്യാ സിംഗിന് ബിജെപി യോഗങ്ങളിൽ വിലക്ക്
നാഥൂറാം വിനായക് ഗോഡ്‌സെ ദേശ സ്‌നേഹിയെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമർശത്തിനെതിരെ നടപടിയുമായി ബിജെപി. പ്രഗ്യാ സിംഗിനെ പാർലമെന്റിന്റെ പ്രതിരോധകാര്യസമിതിയിൽ നിന്ന് നീക്കം ചെയ്യാനും ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കാനും തീരുമാനമായി. പ്രഗ്യാ സിംഗിന്റെ ഇത്തരം തത്ത്വശാസ്ത്രങ്ങളെ ബിജെപിയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ജെപി നഡ്ഢ പറഞ്ഞു.
ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂറിനെ പ്രതിരോധ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ളവർ 21 അംഗ പ്രതിരോധ സമിതിയിൽ അംഗങ്ങളാണ്. ഭോപ്പാലിൽ നിന്ന് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.
ലോക്‌സഭയിൽ എസ്പിജി ബിൽ ചർച്ചക്കിടെയാണ് പ്രഗ്യാസിംഗിന്റെ വിവിവാദ പരാമർശം ഉന്നയിച്ചത്. പ്രഗ്യയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം എതിർപ്പുമായി രംഗത്ത് വന്നു. എന്നാൽ, പ്രഗ്യാസിംഗിനെ സമാധാനിപ്പിച്ച് ഇരുത്താനായിരുന്നു ബിജെപി അംഗങ്ങൾ ശ്രമിച്ചിരുന്നത്.
ചർച്ചക്കിടെ ഗോഡ്‌സെ രചിച്ച ‘വൈ ഐ കിൽഡ് ഗാന്ധി’എന്ന പുസ്തകത്തിലെ വാക്യം ഡിഎംകെ എംപി എ രാജ പരാമർശിച്ചതിനു പിന്നാലെയായിരുന്നു പ്രഗ്യയുടെ ഗോഡ്‌സെ അനുകൂല പ്രസതാവന. പരാമർശം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കിയ താണെന്നും ചർച്ച ആവശ്യമില്ലെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭയിൽ ബഹളം വച്ചു. പ്രഗ്യ മാപ്പു പറയണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി ആവശ്യപ്പെട്ടു. പ്രഗ്യയുടെ നിലപാട് ഒരു കാരണവശാലും ബിജെപിയും കേന്ദ്ര സർക്കാറും അംഗീകരിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയിൽ വ്യക്തമാക്കി.
അതിനിടെ പാർലമെന്റ് പ്രതിരോധ മന്ത്രാലയ ഉപദേശക സമിതിയിൽ നിന്ന് പ്രഗ്യയെ കേന്ദ്ര സർക്കാർ പുറത്താക്കി. ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും സമാന പ്രസ്താവന പ്രഗ്യ നടത്തിയിരുന്നു. വീണ്ടും പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ പ്രഗ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് വിവരം. ബിജെപിയുടേയും ആർഎസ് എസിന്റെയും മനസാണ് പ്രഗ്യക്കെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി തള്ളിയതോടെ പ്രജ്ഞയിൽ നിന്ന് ബിജെപി വിശദീകരണം തേടിയിരുന്നു.
story high light: Pragya Singh .banned from BJP meetings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here