ഇന്ധനവില വർധനവ്; ലെബനോനിൽ പ്രതിഷേധം ശക്തമാകുന്നു
ഇന്ധനവിലയിൽ വർധനവ് വരുത്തണമെന്ന പമ്പുടമകളുടെ ആവശ്യത്തിൽ പ്രതിഷേധിച്ച് ലെബനോനിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിൽ ആയിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. രാജ്യത്തെ പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചു.
രാജ്യത്തെ സാമ്പത്തിക തകർച്ചയെതുടർന്ന് അമേരിക്കൻ ഡോളറുമായുള്ള ലെബനോൻ പൗണ്ടിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി ഇന്ധന വിലയിൽ വർധനവ് വേണമെന്നാണ് പമ്പുടമകളുടെ ആവശ്യം. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ പമ്പുകൾ അടച്ചിട്ടുമെന്നും പമ്പുടമകളുടെ സംഘടന പ്രഖ്യാപിച്ചു. ഇതോടെയാണ് പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിറങ്ങിയത്.
തലസ്ഥാന നഗരമായ ബെയ്‌റൂട്ടിലേത് അടക്കം രാജ്യത്തെ പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. പുതിയ സമരമുഖം രാജ്യത്ത് തുടരുന്ന ജനകീയ പ്രക്ഷോഭത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. കനത്ത തൊഴിലില്ലായ്മയിലും അഴിമതിയിലും പ്രതിഷേധിച്ച് ഒക്ടോബർ 17 നാണ് ലെബനോണിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ തുടങ്ങി, മുഴുവൻ ഭരണാധികാരികളും രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here