‘നഷ്ടം ഷെയ്ൻ നികത്തണം’; വിഷയം അമ്മ സംഘടനയുമായി ചർച്ച ചെയ്യുമെന്ന് സിനിമാ നിർമാതാക്കൾ

നടൻ ഷെയ്ൻ നിഗമിനെതിരായ വിഷയത്തിൽ നിലപാടിൽ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. നഷ്ടം ഷെയ്ൻ നികത്തണം. വിലക്കല്ല, നിസഹകരണമാണുള്ളതെന്നും വിഷയം താരസംഘടനയായ അമ്മയുമായി ചർച്ച ചെയ്യുമെന്നും സിനിമാ നിർമാതാക്കൾ അറിയിച്ചു.
അതേസമയം, സിനിമാ മേഖലയിലെ ലഹരി ഉപയോഗ വിഷയത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഇടപെടുമെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കി. വിനോദ നികുതി പ്രശ്‌നം ചർച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നൽകി.
ഷെയ്ൻ നിഗത്തിനെതിരായ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തങ്ങളോട് സഹകരിക്കാത്തവരോട് സഹകരിക്കാതിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിഷയത്തിൽ അമ്മയുടെ കത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയുമായും ചർച്ച നടത്തുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം രഞ്ജിത്ത്.
സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സമഗ്ര നിയമനിർമാണം നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ പറഞ്ഞു. ഇതിന്റെ കരട് തയ്യാറായി. അടൂർ കമ്മിറ്റി റിപ്പോർട്ടും ഹേമ കമ്മിഷൻ റിപ്പോർട്ടും പരിഗണിക്കും. സിനിമാ മേഖലയിലെ മദ്യത്തിന്റെയും ലഹരിയുടെയും വിഷയത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
വിനോദനികുതി സംബന്ധിച്ചുള്ള വിഷയത്തിൽ നികുതിവകുപ്പ് കാര്യങ്ങൾ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എന്നാൽ, സർക്കാരിന് നിവേദനം പോലും നൽകാതെ സമരത്തിലെയ്ക്ക് കടന്ന സിനിമാ വിതരണക്കാരെയും നിർമാതാക്കളെയും ചർച്ചയിൽ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചു.
സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കെഎസ്എഫ്ഡിസിക്ക് സിനിമ നൽകാതെയുള്ള സമരം വിതരണക്കാർ അവസാനിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here