കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി ഏറ്റെടുത്ത സ്ഥലം തിരികെ നല്‍കണമെന്ന് നാട്ടുകാര്‍

കണ്ണൂരില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങാന്‍ കേന്ദ്രം അനുമതി നിഷേധിച്ചതോടെ അക്കാദമിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ കാര്യത്തില്‍ ആശങ്ക. കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങുന്നില്ലെങ്കില്‍ ഏറ്റെടുത്ത സ്ഥലം തിരികെ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേരളത്തിന് അനുവദിച്ച കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്രം ഉപേക്ഷിച്ചതോടെ ഏറ്റെടുത്ത ഭൂമി എന്തുചെയ്യുമെന്ന ചോദ്യം ഉയരുകയാണ്.
കണ്ണൂര്‍ ഇരണാവിലാണ് 2010 ല്‍ അക്കാദമി തുടങ്ങാനായി 165 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയത്. പത്തൊന്‍പത്‌കോടി എണ്‍പത്തഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കേന്ദ്രം 90 വര്‍ഷത്തെ ലീസിനാണ് ഭൂമി ഏറ്റെടുത്തത്. 2011 ല്‍ അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി അക്കാഡമിക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു.
അന്‍പത് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്ത ശേഷമാണ് പദ്ധതിക്ക് അനുമതി നിഷേധിക്കുന്നത്. അക്കാദമി തുടങ്ങുന്നില്ലെങ്കില്‍ ഭൂമി തിരികെ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 1996 ല്‍ കണ്ണൂര്‍ പവര്‍ പ്രോജക്റ്റ്‌സ് സ്ഥാപിക്കാനായി ഏറ്റെടുത്ത ഭൂമിയാണിത്. പിന്നീട് കല്‍ക്കരി താപനിലയവും സിമന്റ് ഫാക്ടറിയും തുടങ്ങാനും ശ്രമിച്ചു. എതിര്‍പ്പുയര്‍ന്നതോടെയാണ് ഭൂമി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് നല്‍കിയത്. നിര്‍ബന്ധിതമായി ഏറ്റെടുത്ത ഭൂമിക്ക് നല്‍കിയ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന കര്‍ഷകരുടെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്.
Story highlights – coast guard academy kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here