വയനാട്ടിൽ വീണ്ടും ഡിഫ്തീരിയ രോഗമെന്ന് സംശയം

വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ രോഗമെന്ന് സംശയം. മേപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളും കല്പറ്റയില്‍ 39കാരിയുമാണ് ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഡിഫ്തീരിയ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ചികിത്സ എല്ലാവരും സ്വീകരിക്കണമെന്ന് ഡിഎംഓ രേണുക പറഞ്ഞു.
ഡിഫ്തീരിയ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് ഇതരസംസ്ഥാന തോട്ടം തൊഴിലാളിയുടെ മകളെ കല്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിഫ്തീരിയയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗിയുടെ രക്തസാമ്പിള്‍ മണിപ്പാല്‍ ലാബിലേക്ക് അയച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കല്പറ്റ സ്വദേശിയായ 39കാരിയിലും സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ഇവരുടെ രക്തസാമ്പിളും പരിശോധനക്കയച്ചിട്ടുണ്ട്. കല്പറ്റയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.
ജില്ലയില്‍ സംശയാസ്പദമായ രീതിയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Story Highlights: Diphtheria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here