‘കൈക്കൂലി ആവശ്യപ്പെട്ടു’; സെൻസർ ബോർഡിനെതിരെ ഷക്കീല
ആന്ധ്രാ സെൻസർ ബോർഡിനെതിരെ ആരോപണവുമായി നടി ഷക്കീല. താൻ നിർമിക്കുന്ന പുതിയ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാത്ത സാഹചര്യത്തിലാണ് ഷക്കീല ആരോപണവുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് വേണെങ്കിൽ കൈക്കൂലി നൽകണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതായാണ് ഷക്കീല പറയുന്നത്. ‘ലേഡീസ് നോട്ട് അലൗഡ്’എന്ന പേരിലുള്ള തെലുങ്ക് ചിത്രമാണ് ഷക്കീല നിർമിച്ചത്.
സെൻസർ ബോർഡിലെ രണ്ട് അംഗങ്ങൾ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഷക്കീലയുടെ ആരോപണം. അഡൽട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് താൻ നിർമിച്ച ചിത്രത്തിന് മാത്രം സർട്ടിഫിക്കറ്റ് നൽകാത്തതെന്ന് ഷക്കീല ചോദിക്കുന്നു. സർട്ടിഫിക്കറ്റിനായി രണ്ട് തവണ തങ്ങളുടെ ചിത്രം സെൻസർ ബോർഡിന് മുന്നിലെത്തിയെന്നും ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഷക്കീല ആരോപിച്ചു.
താൻ നിർമിക്കുന്നത് കുടുംബ ചിത്രമല്ല. അഡൽട്ട് കോമഡി സിനിമയാണ്. ഇക്കാര്യം സിനിമയുടെ തുടക്കത്തിലും പറയുന്നുണ്ട്. എന്നാൽ, സെൻസർ ബോർഡിലെ ചില അംഗങ്ങൾ തന്നോട് കൈക്കൂലി ചോദിക്കുകയാണ്. നിരവധി പേരിൽ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ താൻ നിർമിച്ചത്. അഡൽട്ട് സ്വഭാവമുള്ള സിനിമകളിലെല്ലാം താൻ അഭിനയിച്ചിട്ടുണ്ട്. താൻ നിർമാതാവ് ആയതുകൊണ്ട് മാത്രമാണ് സെൻസർ ബോർഡ് അംഗങ്ങൾ സർട്ടിഫിക്കറ്റ് നൽകാത്തതെന്നും ഷക്കീല കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here