പുതിയ പതിപ്പുകളില്‍ നിന്ന് എസ് എല്‍ പുരം സദാനന്ദന്റെ പേര് ഒഴിവാക്കി; യവനികയുടെ തിരക്കഥയെ ചൊല്ലി വിവാദം കൊഴുക്കുന്നു
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായ യവനികയുടെ തിരക്കഥയെ ചൊല്ലിയും പുതിയ വിവാദം കൊഴുക്കുന്നു. 1982 ല്‍ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായ എസ് എല്‍ പുരം സദാനന്ദന്റെ പേര് ചിത്രത്തിന്റെ പുതിയ പതിപ്പുകളില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി. പ്രശസ്തിക്ക് വേണ്ടി സംവിധായകന്‍ കെ ജി ജോര്‍ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. വിഷയത്തില്‍ മുഖ്യമന്ത്രിക്കും, സിനിമ സംഘടനകള്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എസ് എല്‍ പുരത്തിന്റെ കുടുംബാഗംങ്ങള്‍.
ഈ സിനിമയുടെ പേരില്‍ മികച്ച തിരകഥാ കൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ എസ് എല്‍ പുരത്തിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യവനിക സിനിമയുടെ പഴയ പതിപ്പില്‍ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് കെ ജി ജോര്‍ജിനൊപ്പം എസ് എല്‍ പുരം സദാനന്ദന്റെ പേരുമുണ്ടായിരുന്നു.
എന്നാല്‍ യൂട്യൂബില്‍ അടക്കം, പുതിയ പതിപ്പുകളില്‍ കെ ജി ജോര്‍ജിന്റെ പേര് മാത്രമാണുള്ളത്. ഇതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. 1982 ല്‍ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് യവനിക സിനിമയ്ക്കായിരുന്നു. ഇത് കെ ജി ജോര്‍ജും എസ് എല്‍ പുരവും പങ്കിട്ടു. എന്നാല്‍ ഈ അംഗീകാരത്തെ പോലും മായ്ച്ച് കളയുന്ന രീതിയിലാണ് സിനിമയുടെ പുതിയ പതിപ്പുകളില്‍ നിന്ന് എസ് എല്‍ പുരത്തെ പൂര്‍ണമായി ഒഴിവാക്കിയെതെന്ന് മകന്‍ ആരോപിക്കുന്നു.
2007 ല്‍ യവനികയുടെ തിരക്കഥ പുസ്തകമായി ഇറങ്ങിയപ്പോഴും എസ് എല്‍ പുരത്തിന്റെ പേര് ഒഴിവാക്കിയതിനെചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് പുസ്തകത്തില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയതാണെന്ന കെ ജി ജോര്‍ജിന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചു. എന്നാല്‍ സിനിമയുടെ പുതിയ പതിപ്പുകളില്‍ എസ് എല്‍ പുരത്തിന്റെ പേര് പൂര്‍ണമായി വെട്ടിമാറ്റിയിരിക്കുന്നു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
ചെമ്മീന്‍ സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണമെഡലും, 1967 ല്‍ അഗ്‌നിപുത്രിയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും നേടിയ ആളാണ് എസ് എല്‍ പുരം സദാനന്ദന്‍. ഒപ്പം നടകത്തിനും സിനിമയ്ക്കുമടക്കം മറ്റ് ഒട്ടനവധി അംഗീകാരങ്ങളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here