വീട്ടുവളപ്പിലെ മരം മുറിച്ചതിന് കർണാടക വനപാലകർ അറസ്റ്റ് ചെയ്ത മലയാളി ദമ്പതികൾക്ക് ജാമ്യം

വീട്ടുവളപ്പിലെ മരം മുറിച്ചതിന് കർണാടക വനപാലകർ അറസ്റ്റ് ചെയ്ത മലയാളി ദമ്പതികൾക്ക് ജാമ്യം. ജയിൽ മോചിതരായ ഇവരുടെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല.
സ്വന്തം പുരയിടത്തിലെ ചെറിയ മാവ്, പ്ലാവ്, തേക്ക് എന്നിവ മുറിച്ചതിനാണ് ബാബുവിനെയും ഭാര്യ സൗമിനിയെയും നാല് ദിവസം മുൻപ് കർണാടക വനപാലകർ അറസ്റ്റ് ചെയ്തത്. മുപ്പത് വർഷമായി കണ്ണൂര്‍ മാക്കൂട്ടത്ത് ജീവിക്കുന്ന ഇവർ വർഷങ്ങൾക്ക് മുൻപ് ബാബുവിന്റെ അച്ഛൻ നട്ട മരങ്ങളാണ് മുറിച്ചത്.
വലിച്ചിഴച്ചാണ് കർണാടക വനപാലകർ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.വനിതാ പൊലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നില്ല. കന്നടയിൽ ഉദ്യോഗസ്ഥർ തെറി വിളിച്ചതായി ദമ്പതികൾ പറഞ്ഞു. ജയിലില്‍ ക്രൂരമായി പീഡിക്കപ്പെട്ടു.
ഇതിനിടയിൽ സൗമിനിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ താലിമാലയും ബാബുവിന്റെ കയ്യിലുള്ള പേഴ്‌സും 4350 രൂപയും ഇരുവരുടെയും മൊബൈൽ ഫോണുകളും വനപാലകർ പിടിച്ചു വാങ്ങി. ഇവ കോടതിയിൽ വച്ച് നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ജാമ്യം കിട്ടിയതിന് ശേഷവും ഇവ തിരിച്ച് നൽകിയില്ലെന്ന് ഇവർ പറയുന്നു.
വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസെടുത്തതിനാൽ കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം നൽകിയത്. എടൂർ സ്വദേശികളായ സജി, റഷീദ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവർ ഒളിവിലാണെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്ക് പരാതി നൽകുമെന്ന് ദമ്പതികൾ പറഞ്ഞു. ജയിൽ മോചിതരായി നാട്ടിൽ തിരിച്ചെത്തിയ ഇരുവരെയും നാട്ടുകാർ ചേർന്ന് സ്വീകരിച്ചു.
karnataka forest guard arrested malayali couple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here