ഭരണകൂടം പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: ബിആർപി ഭാസ്‌ക്കർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭിക്കുന്ന ജനങ്ങളെ അടിച്ചമർത്താൻ ഭരണകൂടം പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌ക്കർ ട്വന്റിഫോറിനോട്. പല സംസ്ഥാനങ്ങളിലും ഭരണമിപ്പോൾ പൊലീസിനെ ഏൽപ്പിച്ചിരിക്കുകയാണ്. ഇന്നലെ കർണാടകയിലുണ്ടായ സംഭവങ്ങൾ അതിനുദാഹരണം. മാധ്യമ പ്രവർത്തകരെ മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ട്വന്റിഫോർ സംഘമടക്കമുള്ള മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ
ഇന്നലെ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ പറഞ്ഞത് താനറിഞ്ഞില്ലല്ലോ എന്നാണ്. മുഖ്യമന്ത്രി പോലും അറിയാതെ കാര്യങ്ങൾ പലതും അവിടെ നടക്കുന്നു. മംഗളൂരുവിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെയും ഇത്തരത്തിൽ കണ്ടാൽ മതിയെന്നും പരാജയപ്പെടുന്ന ഭരണകൂടത്തിന്റെ പരാക്രമമാണിതെന്നും ബിആർപി ഭാസ്‌ക്കർ.
ചട്ടങ്ങളൊന്നും പൊലീസിനിപ്പോൾ ബാധകമല്ല. സേനയെ കയറൂരി വിട്ടിരിക്കുന്ന ഭരണകൂടം ജനാധിപത്യ വ്യവസ്ഥക്ക് കളങ്കമാണ്. പൊലീസിന് പ്രോത്സാഹനവും പൂർണ സ്വാതന്ത്ര്യവും കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു.
യുവാക്കളെ നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും ഈ സർക്കാർ പ്രതിപക്ഷത്ത് നിന്നുപോലും ഇത്തരത്തിലുള്ള ശക്തമായ പ്രതികരണം നേരിട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രം എല്ലാം നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരാത്തത് രാജ്യാന്തമാധ്യമങ്ങൾ പുറത്ത് കൊണ്ടുവരുന്നുവെന്നും ബിആർപി ഭാസ്‌ക്കർ.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ 8.30യോട് കൂടി മംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോർ കാസർഗോഡ് ബ്യൂറോ റിപ്പോർട്ടർ ആനന്ദ് കൊട്ടിലയെയും കാമറമാൻ രഞ്ജിത്ത് മഞ്ഞപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബസിൽ പിടിച്ചു വച്ചിരിക്കുകയാണ്. കാമറയടക്കമുള്ള സാധനങ്ങൾ പിടിച്ചെടുത്തു. മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല.
brp baskar comments on media persons arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here