പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ബിനോയ് വിശ്വം മംഗളൂരു പൊലീസ് കസ്റ്റഡിയിൽ
മംഗളൂരുവിൽ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കസ്റ്റഡി. പൊലീസ് ബലപ്രയോഗത്തിന് മുതിർന്നെന്ന് നേതാവ് പറഞ്ഞു. കർണാടക സിപിഐ സംസ്ഥാന സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തുണ്ട്. പ്രതിഷേധങ്ങൾക്കായി വെള്ളിയാഴ്ച തന്നെ ബിനോയ് വിശ്വം ട്രെയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് എത്താനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ് ബിനോയ് വിശ്വം കര്‍ഫ്യൂ ലംഘിച്ചത്.
കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധം തുടരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ കർഫ്യൂ തുടരുകയാണ്. തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രതിഷേധത്തില്‍ 88 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്ക് മംഗളൂരു പൊലീസിന്റെ നോട്ടിസ് നൽകി. മംഗളൂരുവിൽ വന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും യാത്ര മാറ്റിവെക്കണമെന്നും പൊലീസ്. മംഗളൂരുവിലെത്തിയാൽ അറസ്റ്റിന് സാധ്യതയുണ്ട്. ഇന്നലെ മംഗളൂരു സന്ദർശിക്കാനിരുന്ന സിദ്ധരാമയ്യ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരത്ത് നാളെ അർധരാത്രി വരെ കർഫ്യൂ തുടരും. സംസ്ഥാനതിർത്തിയായ കാസർഗോഡ് തലപ്പാടിയിൽ ഗതാഗത നിയന്ത്രണമുണ്ട്.
anti caa protest, binoy vishwam, mangaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here