മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും നൽകിയ വാക്കാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സർക്കാർ പാലിച്ചത് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും നൽകിയ വാക്കാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സർക്കാർ പാലിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കേരളാ ഗവർണർ കേന്ദ്രത്തിന്റെ പിആർഒയെ പോലെ പെരുമാറുന്നുവെന്ന് വി എം സുധീരൻ പ്രതികരിച്ചു. ഗവർണറുടെ പ്രതികരണത്തിൽ വിയോജിപ്പറിയിച്ച് ഇടത് നേതാക്കളും രംഗത്തെത്തി.
പാകിസ്താനിൽ ദയനീയ ജീവിതം നയിക്കുന്നവർക്ക് ഗാന്ധിയും നെഹ്‌റുവും കോൺഗ്രസും നൽകിയ വാക്കാണ് പാലിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ഗവർണറുടെ പ്രതികരണം. 1985ലും 2003ലും അടിസ്ഥാന രൂപമുണ്ടായതിന് സർക്കാർ നിയമപരമായ ഘടന നൽകുകയാണ് ചെയ്തതെന്നും ഗവർണർ ന്യായീകരിച്ചു.
Read Also : പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സർക്കാരിന്റെ നിലപാട് തളളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ്സ് നേതാക്കൾ ഉന്നയിച്ചത്. മോഡി-അമിത് ഷാമാരുടെ ഭ്രാന്തൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെ വെള്ളപൂശാൻ ഗവർണർ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുന്നതിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും വി.എം സുധീരൻ പറഞ്ഞു.
ഗവർണറുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നു എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പ്രതികരിച്ചു. ഗവർണർമാർ പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ വക്താക്കളായി പെരുമാറുന്നുവെന്നു മന്ത്രി ഇപി ജയരാജൻ പറഞ്ഞു.
കേന്ദ്രസർക്കാരിന് അനുകൂലമായി നിലയുറപ്പിച്ചിരിക്കുന്ന ഗവർണർക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.
Story Highlights- Citizenship Amendment Act, Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here