Advertisement

‘ദൃശ്യം’ ചൈനയിലും തകർത്തോടുന്നു; വേറെ ട്വിസ്റ്റുമായി സിനിമ മറ്റൊരു ലെവലെന്ന് ആരാധികയുടെ കുറിപ്പ്

December 24, 2019
Google News 3 minutes Read

മോഹൻലാലിന്റെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ‘ദൃശ്യ’ത്തിന്റെ ചൈനീസ് റീമേക്കും വൻ ഹിറ്റാകുന്നു. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ആദ്യ വാരം 218 മില്യൺ യുവാൻ (31.13 മില്യൺ യുഎസ് ഡോളർ) ആണ് സിനിമ നേടിയത്. സാം ക്വ എന്ന മലേഷ്യൻ സംവിധായകനാണ് ചൈനീസ് ദൃശ്യം സംവിധാനം ചെയ്തിരിക്കുന്നത്. തായ്‌ലാൻഡാണ് പശ്ചാത്തലം. ചൈനീസ് ബോക്‌സ് ഓഫീസിൽ ചിത്രമിപ്പോഴും ഒന്നാം സ്ഥാനത്താണ്. 33.93 മില്യൺ യുവാനാണ് ആറാം ദിവസത്തിലും ചിത്രം സ്വന്തമാക്കിയത്. 77 മില്യൺ ഡോളർ ചൈനീസ് മാർക്കറ്റിൽ നിന്ന് തന്നെ സിനിമ നേടി. ബിഗ് ബഡ്ജറ്റ് ചിത്രം സ്‌കൈഫയർ, ഡ്വയ്ൻ ജോൺസന്റെ ജുമാൻജി 3 എന്നീ സിനിമകളുടെ കളക്ഷനെയും മറികടന്നു ചെെനീസ് ദൃശ്യം.

Read Also: ജോർജൂട്ടി ഇനി ചൈനയിലും; ‘ദൃശ്യം’ ചൈനീസ് പതിപ്പ് ട്രെയിലർ കാണാം

മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. സിനിമയിലെ വില്ലനായ വരുൺ ഉപയോഗിച്ച കാറിന്റെ അതേ നിറത്തിലുള്ള വാഹനം വരെയാണ് റീമേക്കിലും. നേരത്തെ സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ശ്രീലങ്കൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എല്ലാ ഭാഷകളിലും ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ചിത്രം ഈ മാസം 5നാണ് റിലീസ് ചെയ്യത്. ചൈനീസ് ചിത്രത്തിലെ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം സിനിമയിൽ മോഹൻലാലിനെ കൂടാതെ മീന, കലാഭവൻ ഷാജോൺ, ആശ ശരത്, നീരജ് മാധവ് തുടങ്ങിയ വൻതാര നിര തന്നെയുണ്ടായിരുന്നു. ആദ്യമായാണൊരു മലയാളം സിനിമയുടെ ചൈനീസ് പതിപ്പിറങ്ങുന്നത്.

സിനിമ കണ്ട മലയാളി ആരാധികയായ ഫർസാന അലിയുടെ കുറിപ്പും വൈറലാകുന്നുണ്ട്. മലയാളത്തിന്റെ ദൃശ്യം ചൈനയുടെ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ എന്നാണ് തലക്കെട്ട്.

കുറിപ്പ് വായിക്കാം,

പതിനൊന്ന് കൊല്ലമാകുന്നു ചൈനയിൽ താമസമായിട്ട്. ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ ചൈനക്കാരേ എന്ന് അഭിമാനിക്കുന്നത്. ലാസ്റ്റ് ചൈനീസ് ഭാഷയിൽ ദ എൻഡ് എന്ന് എഴുതുകാണിക്കുമ്പൊ എണീക്കാൻ പോലും മറന്ന് പോയി ചൈനക്കാർ ഇരിക്കുമ്പം രോമാഞ്ചകഞ്ചുകം അണിയുന്നത്. യെസ്. ദൃശ്യം തന്നെ. നമ്മടെ ജോർജ്ജുട്ടി ഫാമിലി ദുരന്ത കഥ തന്നെ!

ഏഴു ദിവസം കൊണ്ട് 31.3 മില്ല്യൺ കളക്റ്റ് ചെയ്ത് തകർത്തോടുകയാണ് ചൈനീസ് ‘ദൃശ്യം.’ അന്ന് തന്നെ നാടൊട്ടുക്ക് റിലീസ് ചെയ്ത സ്‌കൈഫയർ, ജുമാൻജി 3 എന്നീ ചിത്രങ്ങൾ കളക്ഷനിൽ ‘ദൃശ്യത്തേക്കാളും’ പുറകിലാണ്. ആകാംക്ഷയോടെ കാത്തിരിക്കാൻ രണ്ടു കാരണങ്ങളായിരുന്നു.
ഒന്ന്, മോഹൻലാൽ എന്ന അഭിനേതാവിനോട് തത്തുല്യനായി സാം ക്വ എന്ന മലേഷ്യൻ സംവിധായകന്റെ കണ്ടെത്തൽ എത്രമാത്രം ശരിയാണെന്ന് അറിയാനുള്ള ത്വര. രണ്ട്, തൊടുപുഴയുടെ ഗ്രാമ ഭംഗിയിൽ നിറഞ്ഞ സിനിമയെ, ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റി എങ്ങനെ സംവിധായകൻ അവതരിപ്പിക്കുമെന്ന് അറിയൽ. രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം, ചൈനീസിൽ കഷ്ടി രണ്ട് മണിക്കൂർ മാത്രമേയുള്ളൂ. പാട്ടുകളേതുമില്ല. സറ്റിൽ ആയുള്ള കഥ പറച്ചിൽ.

തായ്‌ലാൻഡിലെ ഒരു തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബം. രാജാക്കാട് പോലീസ് സ്റ്റേഷന് മുൻപിലുള്ള ചായക്കടക്ക് പകരം, അങ്കിൾ സോങിന്റെ ജ്യൂസും മറ്റും വിൽക്കുന്ന കട. ലീ വെയ്‌ജ്യേ(ജോർജ് കുട്ടി)ഇന്റർനെറ്റ് കണക്ഷൻ ശരിപ്പെടുത്തി കൊടുക്കുന്ന കടയുടമ. ആയിരത്തോളം ഡിറ്റക്റ്റിവ് മൂവീസ് കണ്ടെന്ന് അവകാശപ്പെടുന്ന എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ടവൻ. കുടുംബസ്‌നേഹി. കുടുംബത്തിന്റെ വസ്ത്രധാരണത്തിൽ പോലും പ്രകടമാണ് ഈ ദാരിദ്ര്യം. ജോർജ് കുട്ടിയുടെയും റാണിയുടേയും കുസൃതി നിറഞ്ഞ, അതീവ റൊമാന്റിക്കായ, നമ്മൾ കണ്ട നിമിഷങ്ങൾ ഇതിലില്ല.

ഒരു പെൺകുട്ടിയുടെ ന്യൂഡ് വീഡിയോ (അതും ഒളികാമറ) പുറത്തായാൽ ജീവിതം അമ്പേ തകർന്നു എന്ന മലയാളി/ഇന്ത്യൻ പൊതുബോധത്തിൽ ഊന്നിയുള്ള ഒരു സാധനത്തിന് ചൈനീസ് സാമൂഹ്യ ജീവിതത്തിൽ സ്ഥാനമില്ല. അതൊന്നും ഇവർക്ക് ഒരു വിഷയമേ അല്ല. അതിനാൽ തന്നെ അതെങ്ങിനെ ഇതിൽ കൊണ്ട് വരും എന്നത് എന്റെയൊരു സംശയമായിരുന്നു. ഉത്തരം സിമ്പിൾ. കഥ നടക്കുന്നത് ചൈനയിൽ ആക്കാതിരിക്കുക. എന്നാ തായ്‌ലാൻഡിലെ അവസ്ഥയും വിഭിന്നമായിരിക്കില്ലല്ലോ? പക്ഷേ അവിടെ ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് ചൈനീസ് കാണികൾ കരുതിക്കോളും.

ദൃശ്യത്തിൽ നിന്നും മാറി, ചടുലമേറിയ കഥ പറച്ചിലാണ്. 2019 ലാണ് കഥ നടക്കുന്നത്. ചിത്രം ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിലേ ലേഡി പൊലീസ് ചീഫും മകനും സ്‌ക്രീനിൽ വരുന്നുണ്ട്. ചൈനീസ് മുഖമുള്ള സഹദേവൻ വെറുപ്പിന്റെ മുഖം കാണിക്കുന്നുണ്ട്. അൻസിബ അവതരിപ്പിച്ച ഒതുക്കമുള്ള മകൾക്ക് പകരം അച്ഛനോട് സദാ മുഖം കറുപ്പിക്കുന്ന മകളാണിവിടെ. സമ്മർ ക്യാമ്പിൽ വച്ചു ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ച് അവളെ മൊബൈലിൽ പകർത്തുന്നു.

ടിപ്പിക്കൽ മലയാളി അമ്മ അല്ല ഇതിലെ അമ്മ. ഉശിരുള്ള പെണ്ണൊരുത്തിയാണ്. ബ്ലാക്ക് മെയിലിംഗിനായി രാത്രിയിൽ വീടിനു പിറകിൽ വരുന്നവന്നോട് മകളുടെ ജീവിതത്തിനായി മീനയുടെ അമ്മ കഥാപാത്രം യാചിക്കുകയാണെങ്കിൽ, ‘എന്റെ മകളെ വേദനിപ്പിച്ചാൽ കൊന്നുകളയും’ എന്ന് പറഞ്ഞ അമ്മക്കഥാപാത്രം ‘താൻ ചവോ’ എന്ന അനുഗ്രഹീത നടിയിൽ ഭദ്രമാണ്. ഒരു കാടിനു പിറകിൽ, ശ്മശാനത്തിനു അരികിലായാണ് ഇതിലെ വീടെന്നതിനാൽ, ഒരു കുഴിമാടം തുറന്നാണ് മൃതദേഹം ഒളിപ്പിക്കുന്നത്. ഇടയ്‌ക്കെപ്പോഴോ നെറ്റ് കണക്ഷനായി തെരുവിലെ ഒരു മുറിയുടെ തറ കുഴിക്കുന്നത് കാണാം. അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് ചെറിയ മകളായി അഭിനയിച്ച കുട്ടി.

പലരെയും പോലെ എനിക്കും അറിയാൻ ഏറെ താല്പര്യമുണ്ടായിരുന്നത് ഇവരും ധ്യാനം കൂടാനാണോ പോവുന്നത് എന്നതിലായിരുന്നു. അല്ല! ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ മറ്റൊരു നഗരത്തിൽ നടക്കുന്ന ബോക്‌സിങ് മത്സരത്തിന് ദൃക്‌സാക്ഷികളായി എന്നാണ് ഇവിടെ കുടുംബം മെനയുന്ന കഥ. പാസ്്‌പോർട്ട് വെരിഫിക്കേഷൻ ചെയ്യാൻ ഒരു വീട്ടിൽ പോകവെയാണ് സഹദേവൻ പൊലീസ് മഞ്ഞക്കാറിലുള്ള ജോർജ്് കുട്ടിയുടെ സഞ്ചാരം കണ്ടതെങ്കിൽ, ഇവിടെയത് റോഡരികിലെ തട്ടുകടയിൽ നൂഡിൽസിനായി കാത്തു നിൽക്കുമ്പോഴായിരുന്നു. ബിരിയാണിക്ക് പകരം കഴിക്കുന്നത് കേക്ക്. പൊലീസ് ചീഫ് ആയി വേഷമിട്ട ജോൻ ചെൻ മികച്ച അഭിനേത്രിയാണ്.

രണ്ട് അമ്മമാരും നേർക്കുനേരെ നിന്ന് ഗദ്ഗദങ്ങൾ മാത്രം സ്‌ക്രീനിൽ നിറഞ്ഞ ചില രംഗങ്ങളുണ്ട്, മലയാളത്തിൽ ഇല്ലാത്തവ, സിംപ്ലി അമേസിംഗ്! ഹീറോ ഒറിയന്റഡാണല്ലൊ നമ്മുടെ സിനിമകൾ.

പൊതുശ്മശാനത്തിൽ കയറിയ പൊലീസ് മൃതദേഹത്തിനായി കുഴി തോണ്ടിയപ്പോൾ തെരുവാകെ കലാപം പൊട്ടിപ്പുറപ്പെട്ടു. പൊലീസിന് കിട്ടിയതോ ചത്ത ഒരാടിനെ. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട പൊലീസ് ചീഫിനും ഭർത്താവിനും മുൻപിൽ മാപ്പിരക്കുന്നുണ്ട് ഉറച്ച ബുദ്ധമത വിശ്വാസിയായ ലീ വെയ്‌ജ്യേ. പിന്നെയാണു ട്വിസ്റ്റ്: നേരെപോയി മീഡിയക്ക് മുൻപിൽ കുറ്റമേറ്റ് പറയുന്ന ചൈനീസ് ജോർജ് കുട്ടി.

നമ്മുടെ ജോർജ്ജ് കുട്ടി നടന്നുപോകും വഴി വെളിവാക്കപ്പെട്ട ക്ലൈമാക്‌സിന്റെ പകിട്ടും ഗരിമയും അതിനില്ലായിരുന്നു. അവസാനം പൊലീസ് വാനിൽ പോകുന്ന അച്ഛന് പിറകെ കരഞ്ഞു കൊണ്ട് ഓടുന്ന മകൾ. എല്ലാക്കാലത്തും അച്ഛനെ അധിക്ഷേപിച്ച മകൾ അച്ഛന് വേണ്ടി കരയുന്നത് മാത്രം മതിയായിരുന്നു അയാൾക്ക്. ഈ ക്ലൈമാക്‌സ് തന്നെയാണ് ചൈനക്കാർക്കിഷ്ടം എന്നതിന് തെളിവായിരുന്നു മൂവി കഴിഞ്ഞും ഏറെനേരം നീണ്ട നിശബ്ദത.

സ്‌ക്രീനിൽ പൊലീസ് തെളിവെടുപ്പിന്റെ രംഗങ്ങളായപ്പോൾ, ആധി മൂത്ത് സീറ്റിൽ നിന്നിറങ്ങി നിലത്തിരുന്നിരുന്നു ഒരു സ്ത്രീ! ശ്വാസമടക്കിപ്പിടിച്ചായിരുന്നു ഒറ്റ സീറ്റ് പോലും ശൂന്യമല്ലാത്ത തിയറ്ററിനകം! ജീത്തു ജോസഫ് എന്ന മലയാളിയുടെ രചനാവൈഭവത്തിന് ഇത്ര വലിയൊരു ജനവിഭാഗത്തെ പിടിച്ചിരുത്താനായല്ലോ എന്ന് അത്ഭുതപ്പെടേണ്ടിവന്നു പലവട്ടം! ഇതിനൊക്കെ സാക്ഷിയാകാൻ പറ്റിയതിന്റെ അഭിമാനം എനിക്ക് സ്വന്തം!

ഒരു സംശയം എല്ലാരിലും കാണും. മലയാളിയുടെ ജോർജ് കുട്ടിയാണോ ചൈനക്കാരുടെ ലീ വെയ്‌ജ്യേ ആണോ കേമൻ എന്ന്. നിസ്സംശയം പറയട്ടെ, മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ നിഴൽ പോലും കാണാനായില്ല ചൈനയുടെ മികച്ച അഭിനേതാവായ ഷ്യാവോയിൽ. ‘ദ കംപീറ്റ് ആക്ടർ’, എന്റെ മനസ്സിലെ ജോർജ്് കുട്ടിക്ക് എന്നും ലാലിന്റെ മുഖമായിരിക്കും.

 

 

 

dishyam movie, chineese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here