ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ അധിക സുരക്ഷ വെട്ടിച്ചുരുക്കി മഹാരാഷ്ട്ര സർക്കാർ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ അധിക സുരക്ഷ വെട്ടിച്ചുരുക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച അവലോകന യോഗത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
അതേസമയം, ശിവസേന എംഎൽഎ ആദിത്യ താക്കറെ ഉൾപ്പെടെ 90 ലധികം പ്രമുഖരുടെ സുരക്ഷാ പരിരക്ഷ വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഭാരതരത്ന അവാർഡ് ജേതാവായ സച്ചിന് നിലവിൽ ‘എക്‌സ്’ കാറ്റഗറി സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ രാജ്യസഭ അംഗമെന്ന നിലയിൽ പുറത്തു പോകുമ്പോഴുള്ള പൊലീസ് സുരക്ഷ അകമ്പടി തുടരും. ‘വൈ പ്ലസ്’ സുരക്ഷയുണ്ടായിരുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ സുരക്ഷ ‘സെഡ്’ വിഭാഗത്തിലേക്ക് ഉയർത്തി.
സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയുടെ സുരക്ഷ വൈ പ്ലസിൽ നിന്ന് സെഡ് വിഭാഗത്തിലേക്കും മുൻ ഉത്തർപ്രദേശ് ഗവർണർ റാം നായിക്കിന്റെ സെഡ് പ്ലസ് സുരക്ഷ എക്‌സ് ആയി താഴ്ത്തി. മുൻ ബിജെപി മന്ത്രിമാരായ ഏക്‌നാഥ് ഖഡ്‌സെ, റാം ഷിൻഡെ എന്നിവരുടെ സുരക്ഷാ ക്രമീകരണങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here