ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 13 മരണം

ഫിലിപ്പൈൻസിൽ ക്രിസ്മസ് ദിനത്തിലുണ്ടായ ചുഴലിക്കാറ്റിൽ 13 പേർ മരിച്ചു. 12 പേരെ കാണാതായി. ഫാൻഫോൺ എന്ന ചുഴലിക്കാറ്റാണ് കനത്ത നാശം വിതച്ചത്. ഫിലിപ്പൈൻസിൽ മണിക്കൂറിൽ പരമാവധി 190 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിലും ശക്തമായ മഴയിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇലോഇലോ, കാപിസ്, ലെയ്തെ എന്നീ പ്രവിശ്യകളിൽ നിന്നായി പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ഫിലിപ്പൈൻ, നോർത്തേൺ മിന്ദനാവോ എന്നിവിടങ്ങളിലെ 38 ഗ്രാമങ്ങളിൽ നിന്നായി 24,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു.
ചൊവ്വാഴ്ചയാണ് കിഴക്കൻ സമാർ പ്രവിശ്യയിൽ ഫാൻഫോൺ ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റ് കടന്നുപോയ വഴികളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ചുഴലിക്കാറ്റിനൊപ്പമുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായി. സർക്കാർ കെട്ടിടങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഫിലിപ്പൈൻസിൽ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാൻഫോൺ വിയറ്റ്‌നാമിനെ ലക്ഷ്യമാക്കി നീങ്ങും.
ഈ വർഷം 21-ാമത്തെ ചുഴലിക്കാറ്റാണ് ഫിലിപ്പൈൻസിൽ വീശുന്നത്. പസഫിക് റിങ് ഓഫ് ഫയർ, പസഫിക് ടൈഫൂൺ ബെൽറ്റ് എന്നീ മേഖലക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പൈൻസ് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here