മഹാരാഷ്ട്രയിൽ അജിത്പവാർ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിൽ എൻസിപിയിലെ അജിത്പവാർ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എൻസിപി നിർബന്ധത്തിന് മുന്നിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വഴങ്ങിയതോടെയാണ് മന്ത്രിസഭാ വികസനത്തിന് സാഹചര്യം ഒരുങ്ങിയത്.
ഇതുവരെ മൂന്ന് പാർട്ടികളിൽ നിന്നും അധികാരം ഏറ്റെടുത്ത രണ്ട് വീതം മന്ത്രിമാരാണ് ഉദ്ധവ് മന്ത്രിസഭയിലെ അംഗങ്ങൾ. ഉപമുഖ്യമന്ത്രിക്കൊപ്പം മൂന്ന് പാർട്ടികളിൽ നിന്നുമായി മുപ്പതോളം മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരം ഏൽക്കും.
നിലവിൽ എൻസിൽപിയിൽ നിന്ന് ജയന്ത് പാട്ടീലും ഛഗൻ ഭുജ്ബലുമാണ് ഇപ്പോൾ മന്ത്രിമാരായിട്ടുള്ളത്. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയ്ക്ക് പുറമെ ഏക്‌നാഥ് ഷിൻഡെയും സുഭാഷ് ദേശായിയും ആണ് മന്ത്രിമാർ. കോൺഗ്രസിൽ നിന്ന് ബാലാസാഹെബ് തൊറാട്ടും നിതിൻ റാവുത്തുമാണ് മന്ത്രി സ്ഥാനത്തേക്ക് ഉള്ളത്. ഇതിനു പുറമേ മൂന്ന് പാർട്ടികളിൽ നിന്നും 12 പേർ വീതം ഇന്ന് സത്യവാചകം ചെല്ലും.
അതേസമയം, അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്നതിനെതിരെ ശിവസേനയിൽ കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പാർട്ടി വക്താവ് സജ്ഞയ് റവത്ത് അടക്കമുള്ള നേതാക്കൾക്ക് എൻസിപിയുടെ പിടി വാശിക്ക് മുന്നിൽ താക്കറെ വഴങ്ങിയതിൽ കടുത്ത അമർഷമാണ് ഉള്ളത്. ഒരു മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു മഹാ വികാസ് അഖാഡി സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്. ബിജെപിക്ക് 105, ശിവസേനയ്ക്ക് 56, എൻസിപിക്ക് 54, കോൺഗ്രസിന് 44 എന്നിങ്ങനെയാണ് നിയമസഭയിലെ അംഗബലം. മറ്റ് ചെറുകക്ഷികളുടെ പിന്തുണയടക്കം 169 പേരാണ് സഖ്യകക്ഷി സർക്കാറിനെ വിശ്വാസ വോട്ടിൽ പിന്തുണച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here