രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവം; അടിസ്ഥാന സൗകര്യക്കുറവെന്ന് കണ്ടെത്തൽ
രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ ഒരു മാസത്തിനിടെ 91 കുട്ടികൾ മരിച്ച സംഭവത്തിൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്ന് കണ്ടെത്തൽ. ആരോഗ്യ സെക്രട്ടറിയുടെ പ്രാഥമിക പരിശോധനയിലാണ് ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിച്ചു.
രാജസ്ഥാനിലെ കോട്ടയിലുള്ള കെജെ ലോൺ സർക്കാർ ആശുപത്രിയൽ ഒരു മാസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 91. സംഭവം വിവാദമായതോടെ ആരോഗ്യ സെക്രട്ടറി വൈഭവ് ഗാൽറിയ നേരിട്ട് നടത്തിയ പരിശോധനയിൽ അടിസ്ഥാന സൗകര്യക്കുറവ് കണ്ടെത്തി. ജീവൻ രക്ഷാ ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല, ഓക്സിജൻ ട്യൂബുകളുടെ കുറവുകൾ കണ്ടെത്തിയതായും വൈഭവ് ഗാൽറിയ പറഞ്ഞു.
സർക്കാർ അന്വേഷണത്തിനായി മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം ആശുപത്രി അധികൃതർ തുടങ്ങി.കരാർ അടിസ്ഥാനത്തിൽ കൂടുതൽ നഴ്‌സുമാരെയും ഡോക്ടർമാരെയും നിയോഗിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മണ്ഡലത്തിൽ ഉൾപെട്ടതാണ് ആശുപത്രി. സംഭവത്തിൽ മുഖ്യമന്ത്രി ആശോക് ഗെഹ്‌ളോട്ടിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here