പരിചയം നടിച്ച് അടുത്തു കൂടും, മർദ്ദിച്ച് പണം തട്ടിയെടുക്കും; കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് തട്ടിപ്പു വ്യാപകം

കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കൽ വ്യാപകമെന്ന് പരാതി. പരിചയം നടിച്ച് യാത്രക്കാരുടെ അടുത്തു കൂടുകയും ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി മർദ്ദിച്ച് പണവും വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമാണ് തട്ടിപ്പു സംഘത്തിൻ്റെ രീതി. ഈ രീതി കുറച്ചു നാളുകളായി കൊല്ലത്ത് നടക്കുന്നുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു.
മർദ്ദനമേറ്റ് മുഖത്തു നിന്നു ചോരയൊലിപ്പിച്ച നിലയിൽ സുജിത്ത് എന്ന യുവാവിനെ ട്വൻ്റിഫോർ സംഘം കണ്ടെത്തി കാര്യമന്വേഷിച്ചപ്പോഴാണ് ഇത്തരം തട്ടിപ്പുകളുടെ ചുരുളഴിയുന്ന കഥ അയാൾ പറയുന്നത്. കാസർഗോഡ് പോകനായി കൊല്ലം അഞ്ചലിൽ നിന്ന് ഇയാൾ ബസിൽ കയറി. ബസിൽ വെച്ചു തന്നെ ഒരു സംഘം ആളുകൾ ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് കൊല്ലത്തിറങ്ങിയപ്പോൾ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി. എന്താണ് ഈ വഴി പോകുന്നതെന്നന്വേഷിച്ചപ്പോൾ കുറുക്കുവഴിയാണെന്നായിരുന്നു സംഘത്തിൻ്റെ മറുപടി. തുടർന്ന് ആളൊഴിഞ്ഞ ഇടത്തു കൊണ്ടു പോയി കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ഇവർ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് വാർത്താ സംഘം ഇയാളെ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ വെച്ചാണ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത് നിത്യസംഭവമാണെന്ന് പൊലീസുകാർ തന്നെ വിശദീകരിച്ചു. ഇത്തരത്തിൽ തട്ടിപ്പ് വ്യാപകമായിട്ടും റെയിൽവേ സ്റ്റേഷൻ പരിസരത്തെ പല സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാണ്.
Story Highlights: Kollam, Railway Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here